ലണ്ടൻ:ബ്രിട്ടനിലെ ഡെർബിയിലുള്ള ഗുരുദ്വാരക്ക് നേരെ ആക്രമണം. ഗുരുദ്വാര ശ്രീ ഗുരു അർജൻ ദേവ് എന്ന ആരാധനാലയമാണ് തിങ്കളാഴ്ച രാവിലെ അജ്ഞാതനായ അക്രമി നശിപ്പിച്ചത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ, പ്രതിദിനം 500ലധികം ആവശ്യക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഗുരുദ്വാരയിൽ രാവിലെ (പ്രാദേശിക സമയം) ആറു മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.
ഗുരുദ്വാര കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, സിഖ് സമുദായത്തിന് എതിരെ ഉണ്ടായ ഈ ക്രൂരകൃത്യം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ബ്രിട്ടൻ ഭരണകൂടത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നാണ് ഇന്ത്യൻ നേതാക്കളുടെ ആവശ്യം. ഗുരുദ്വാരക്ക് നേരയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ നേതാക്കളും ബ്രിട്ടൻ നേതാക്കളും രംഗത്തെത്തി. ഇത്തരം കുറ്റകൃത്യങ്ങൾ യുകെ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് ശിരോമണി അകാലിദൾ വക്താവ് മഞ്ജിന്ദർ സിംഗ് സിർസ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെട്ടു. ദിവസവും 500 പേർക്ക് ഭക്ഷണം നൽകുന്ന ഗുരുദ്വാരക്ക് നേരെ അക്രമം നടന്നുവെന്നത് വിഷമമുള്ള വാർത്തയാണെന്ന് യുകെ എംപി പ്രീത് കൗർ ഗിലും പ്രതികരിച്ചു.