ഇസ്ലാമാബാദ്: കൊറോണ വൈറസ് ബാധ രൂക്ഷമായ സാഹചര്യത്തിൽ ചൈനയിൽ തങ്ങുന്ന പാക് പൗരന്മാരെ തിരിച്ച് കൊണ്ടുവരില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ ഭരണകൂടം. പാക് പ്രധാനമന്ത്രിയുടെ ആരോഗ്യവകുപ്പിലെ പ്രത്യേക അനുയായി സഫർ മിർസയാണ് ശനിയാഴ്‌ച ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ചൈനയിൽ നിന്നും പൗരന്മാരെ തിരിച്ച് കൊണ്ടുവരില്ലെന്ന് പാകിസ്ഥാൻ - ചൈന കൊറോണ വൈറസ്
പരമാവധി ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് പാകിസ്ഥാൻ താൽപര്യപ്പെടുന്നതെന്നും പ്രധാനമന്ത്രിയുടെ പ്രത്യേക അനുയായി സഫർ മിർസ വ്യക്തമാക്കി
![ചൈനയിൽ നിന്നും പൗരന്മാരെ തിരിച്ച് കൊണ്ടുവരില്ലെന്ന് പാകിസ്ഥാൻ Pakistan government China Coronavirus Pakistan on Coronavirus China Health Commission കൊറോണ വൈറസ് പാകിസ്ഥാൻ ചൈന കൊറോണ വൈറസ് പാകിസ്ഥാൻ പുതിയ വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5929191-251-5929191-1580621399161.jpg)
കൊറോണ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടർന്ന് കൊണ്ടിരിക്കുകയാണ്. ഇതിനാൽ വൈറസ് ബാധിച്ച ഓരോ വ്യക്തിയും രോഗം പടർത്തുന്ന സ്രോതസ്സായി മാറുന്നു. ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരമാവധി ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നടപടികൾ പാകിസ്ഥാൻ സ്വീകരിക്കേണ്ടതുണ്ടെന്നും സഫർ മിർസ പറഞ്ഞു. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്‌ചക്ക് ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ബീജിംഗ് നയങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും സഫർ മിർസ കൂട്ടിച്ചേർത്തു.
അതേസമയം വുഹാനിൽ കൊറോണ വൈറസ് ബാധിച്ച പാക് പൗരന്മാരായ വിദ്യാർഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആദ്യഘട്ടത്തിൽ തന്നെ രോഗ ബാധ കണ്ടെത്തിയതിനാൽ ചികിത്സാനടപടികൾക്ക് ഏറെ ഗുണം ചെയ്‌തുവെന്നും മിർസ വ്യക്തമാക്കി. ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ യാത്രക്കാരെ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സമഗ്രപദ്ധതി ആവിഷ്‌കരിച്ചതായും സഫർ മിർസ പറഞ്ഞു.