ഇസ്ലാമാബാദ്: വിവാദ മതനിന്ദ കേസിൽ ക്രിസ്ത്യൻ യുവതിയായ ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയതിനെതിരെ 2018ലെ പ്രക്ഷോഭ ത്തിൽ പങ്കെടുത്തതിന് തീവ്ര ഇസ്ലാമിക പാർട്ടി മേധാവിയുടെ സഹോദരനും മരുമകനുൾപ്പടെ 86 പേർക്ക് 55 വർഷം കോടതി തടവ് ശിക്ഷ വിധിച്ചു.
കോടതി വിധിക്കെതിരെ പ്രക്ഷോഭം; പാകിസ്ഥാനില്‍ 86 ഇസ്ലാമിസ്റ്റുകൾക്ക് 55 വർഷം തടവ് ശിക്ഷ - മതനിന്ദ കേസ്
മതനിന്ദ കേസില്‍ ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കിയ കോടതി വിധിക്കെതിരായുള്ള 2018ലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് കോടതി ശിക്ഷ വിധിച്ചത്

കലാപം, പൊലീസിനെതിരായ ചെറുത്തുനിൽപ്പ് എന്നീ കേസുകൾ ചുമത്തിയാണ് ടിഎൽപി മേധാവി ഖാദിം ഹുസൈൻ റിസ്‌വിയുടെ സഹോദരൻ അമീർ ഹുസൈൻ റിസ്‌വി, മരുമകന്‍ മുഹമ്മദ് അലി എന്നിവരുൾപ്പെടെയുള്ളവര്‍ക്ക്തടവുശിക്ഷക്ക് വിധിച്ചത്. കുറ്റവാളികൾക്ക് 12,925,000 രൂപ പിഴയും ചുമത്തി. വ്യാഴാഴ്‌ച രാത്രി വിധി പ്രഖ്യാപിച്ച ശേഷം പ്രതികളെ കർശന സുരക്ഷയിൽ മൂന്ന് വാഹനങ്ങളിൽ അറ്റോക്ക് ജയിലിലേക്ക് കൊണ്ടുപോയി.
ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയതിനെ തുടർന്നുണ്ടായ മൂന്ന് ദിവസത്തെ പ്രതിഷേധത്തിനിടെ 2018 നവംബറിൽ തീവ്രവാദ ഇസ്ലാമിക പാർട്ടിയുടെ തലവൻ ഉൾപ്പെടെ രണ്ടായിരത്തിലധികം പേർക്കെതിരെ തീവ്രവാദം, കലാപം, കൊലപാതകം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ കേസെടുത്തിരുന്നു.