കാബൂൾ:അഫ്‌ഗാൻ അറ്റോർണി ജനറൽ ഓഫീസിലെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് പ്രോസിക്യൂട്ടർമാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കിഴക്കൻ കാബൂളിൽ തിങ്കളാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. കാറിന്‍റെ ഡ്രൈവറും മറ്റ് രണ്ട് ജോലിക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് കാബൂൾ പൊലീസ് വക്താവ് ഫെർദാവ് ഫറാമർസ് പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ തീവ്രവാദ സംഘടനകളാരും ഏറ്റെടുത്തിട്ടില്ല. അറ്റോർണി ജനറൽ ഓഫീസിലേക്ക് പോകുകയായിരുന്ന കാറാണ് ആക്രമിക്കപ്പെട്ടത്. വെടിയുതിര്‍ത്ത ശേഷം തോക്കുധാരികൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
അഫ്‌ഗാനിസ്ഥാനില്‍ കാറിന് നേരെ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു - Afghanistan
അറ്റോർണി ജനറൽ ഓഫീസിലേക്ക് പോകുകയായിരുന്ന കാറാണ് ആക്രമിക്കപ്പെട്ടത്. വെടിയുതിര്‍ത്ത ശേഷം തോക്കുധാരികൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

അഫ്‌ഗാനിസ്ഥാനിൽ തീവ്രവാദ ആക്രമണങ്ങൾ അടുത്തിടെ വർധിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗത്തിനും പിന്നില്‍ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിറ്റില്‍ അഫിലിയേറ്റ് ചെയ്‌ത ഗ്രൂപ്പുകളാണ്. കിഴക്കൻ നംഗർഹാർ പ്രവിശ്യയിലാണ് അഫ്‌ഗാനിസ്ഥാനിലെ ഐ.എസിന്‍റ ആസ്ഥാനം. ജൂൺ ആദ്യവാരത്തില്‍ കാബൂളിലെ ഒരു പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ പുരോഹിതൻ ഉൾപ്പെടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇതിന് ഒരാഴ്‌ചക്ക് ശേഷം കാബൂളിലെ മറ്റൊരു പള്ളിക്കുള്ളിലുണ്ടായ ബോംബ് സ്ഫോടനത്തിലും നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.