അഫ്‌ഗാന്‍ സ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി - അഫ്‌ഗാന്‍ സ്ഫോടനം
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ എറ്റെടുത്തു. ആശുപത്രിക്ക് സമീപമുള്ള അഫ്‌ഗാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കെട്ടിടമാണ് താലിബാന്‍ ലക്ഷ്യമിട്ടത്
കാബൂൾ: അഫ്ഗാനിസ്ഥാനിലെ സബൂള്‍ പ്രവിശ്യയിലെ ആശുപത്രിക്ക് സമീപം ഇന്നലെ നടന്ന ചാവേർ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. സ്ഫോടനത്തില്‍ പരിക്കേറ്റ 185 പേരില്‍ 40 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സ്‌ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിലേറെയും. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചിട്ടുണ്ട്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ എറ്റെടുത്തു. ലക്ഷ്യമിട്ടത് ആശുപത്രിക്ക് സമീപമുള്ള അഫ്‌ഗാനിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കെട്ടിടമാണെന്ന് താലിബാന്‍ വക്‌താവ് അറിയിച്ചു. എന്നാല്‍ സ്ഥാപനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല
വ്യാഴാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സ്ഫോടനമുണ്ടായത്. സബൂള്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഖലാത്ത് നഗരത്തിലെ സർക്കാർ ആശുപത്രിക്ക് സമീപം ട്രക്കിലെത്തിയ ചാവേറാണ് സ്ഫോടനം നടത്തിയത്.സ്ഫോടനത്തില്‍ പരിസരത്തെ കെട്ടിടങ്ങള്‍ തകര്‍ന്നു വീണു.
പ്രവിശ്യയിലെ ഏക ആരോഗ്യ കേന്ദ്രമായ സര്‍ക്കാര്‍ ആശുപത്രിയിലെ എല്ലാ സേവനങ്ങളും നിലച്ചിരിക്കുകയാണ്.സ്ഫോടനത്തില്‍ ആശുപത്രി കെട്ടിടത്തിന് സാരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. സെപ്റ്റംബർ 28 ന് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് ഭീകരാക്രമണങ്ങളുടെ എണ്ണം കൂടുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐക്യരാഷ്‌ട്രസഭ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന 133 മത്തെ തീവ്രാവാദി ആക്രമണമാണിത്.