കാൻബെറ: ആഫ്രിക്കൻ-അമേരിക്കൻ വംശജന്‍ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിഡ്‌നിയിൽ നടക്കാനിരിക്കുന്ന റാലി തടയാനൊരുങ്ങി ഓസ്‌ട്രേലിയൻ പൊലീസ് സേന. 10,000ലധികം ആളുകൾ പങ്കെടുത്തേക്കാവുന്ന റാലി കൊവിഡ് പശ്ചാത്തലത്തില്‍ അപകടം ക്ഷണിച്ചുവരുത്തുമെന്ന നിഗമനത്തിലാണ് അധികൃതർ. ജോർജ്‌ഫ്ലോയിഡിന്‍റെ മരണത്തിൽ യുഎസിൽ ശബ്ദമുയർത്തുന്ന പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം നൽകാൻ റാലിയിൽ പങ്കെടുക്കുന്നതിന് നൂറുകണക്കിന് ആളുകളാണ് താൽപര്യം പ്രകടിപ്പിച്ചത്.
ഫ്ലോയിഡിന്‍റെ മരണത്തില്‍ പ്രതിഷേധം; സിഡ്‌നിയിൽ റാലി തടയാനൊരുങ്ങി പൊലീസ് - ജോർജ് ഫ്ലോയിഡ് മരണം
10,000ലധികം പേർ പങ്കെടുക്കുന്ന റാലി അപകടം കൊവിഡ് പശ്ചാത്തലത്തില്‍ അപകടം ക്ഷണിച്ച് വരുത്തുമെന്ന് പൊലീസ്

മുഖാവരണങ്ങളും പിപിഇ കിറ്റുകളും ധരിച്ച് സാമൂഹിക അകലം പാലിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രതിഷേധം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ ന്യൂ സൗത്ത് വെയിൽസ് പൊലീസും സർക്കാരും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിധിപ്രഖ്യാപനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രതിഷേധത്തിന് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചിരുന്നു. എന്നാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായത് ശാരീരിക അകലം പാലിക്കുന്നതിൽ വീഴ്ചയുണ്ടാക്കുമെന്ന ആശങ്ക ഉയർത്തി. കൊവിഡ് പ്രതിരോധ നടപടികൾ കൃത്യമായി പാലിക്കുമെന്ന് പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനൽകാൻ കഴിയാത്തതിനാലാണ് റാലി തടയാൻ പൊലീസ് ശ്രമിക്കുന്നത്. സിഡ്‌നി, ബ്രിസ്ബേൻ, പെർത്ത്, കാൻബെറ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ ഇതിനകം പ്രകടനങ്ങൾ നടന്നിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രതിഷേധത്തിന് പോകരുതെന്നാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്. നിങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യം അപകടത്തിലാക്കുന്നതിനുപകരം പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മറ്റ് രീതികൾ കണ്ടെത്താൻ ശ്രമിക്കണമെന്നും മോറിസൺ ആവശ്യപ്പെട്ടു.