കാബൂൾ: അഫ്‌ഗാനിസ്ഥാൻ തലസ്ഥാനത്ത് ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. സുരക്ഷാ സേനയുടെ വാഹനത്തിനെ ലക്ഷ്യം വച്ചായിരുന്നു അക്രമണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബരാക്കി റൗണ്ട് എബൗട്ടിന് സമീപം വളരെ തിരക്കേറിയ സമയത്താണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മുൻപ് ലഷ്‌കർഗ നഗരത്തിൽ നടന്ന മറ്റൊരു സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 14 പേർക്ക് പരിക്ക് പറ്റുകയും ചെയ്‌തിരുന്നു.
കാബൂളിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു
2020ൽ മാത്രം 2,000ഓളം പേരാണ് അഫ്‌ഗാനിസ്ഥാനിൽ അക്രമണങ്ങളിൽ മരിച്ചത്
അടുത്തിടെ അഫ്‌ഗാനിസ്ഥാനിൽ അക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ. 2020ൽ മാത്രം 2,000ഓളം പേരാണ് അഫ്‌ഗാനിസ്ഥാനിൽ അക്രമണങ്ങളിൽ മരിച്ചത് എന്ന് അഫ്‌ഗാനിസ്ഥാൻ സ്വതന്ത്ര മനുഷ്യാവകാശ കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ദോഹയിൽ ഒപ്പുവച്ച യുഎസ്-താലിബാൻ കരാർ മെയ് അവസാനത്തോടെ അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയെ പൂർണമായും പിൻവലിക്കണമെന്ന് ആഹ്വാനം ചെയ്‌തതും അക്രമണങ്ങളുടെ വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.