ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ലഹളയില്‍ 26 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിരവധി പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. തീവ്ര ഇസ്ലാമിക സംഘമായ ഹെഫാസത്ത് ഇ ഇസ്ലാമിന്‍റെ പ്രവർത്തകരാണ് ആക്രമണങ്ങള്‍ നടത്തിയത്. ഫരീദ്‌പൂർ ജില്ലയിലെ പോലീസ് സ്റ്റേഷനിൽ നടന്ന ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശില്‍ എത്തിയതോടെ രാജ്യത്ത് കലാപങ്ങള്‍ ആരംഭിച്ചിരുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് മോദി. ധാക്കയിലെ പ്രധാന പള്ളിക്ക് മുന്നിൽ തടിച്ചു കൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റും ഉപയോഗിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.