വാഷിങ്ടണ്‍: ലോകത്തില്‍ തന്നെ ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് എറ്റവും വലിയ പീഡനാരോപണ കേസ് പണം കൊടുത്ത് തീർപ്പാക്കാൻ കോടതിയുടെ അനുമതി. അമേരിക്കയിലാണ് സംഭവം. ആറായിരത്തോളം സ്‌ത്രീകളെ പീഡിപ്പിച്ചെന്ന കേസില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് 64 കാരനായ ജെയിംസ് ഹീപ്‌സാണ് പ്രതി.
ഇരകള്‍ക്ക് നഷ്‌ടപരിഹാരമായി 73 മില്യണ്‍ ഡോളർ (അഞ്ഞൂറ് കോടിയിലേറെ രൂപ) നൽകണമെന്നാണ് തീരുമാനം. 2500 ഡോളര്‍ മുതല്‍ 2,50,000 ഡോളര്‍ വരെ ഓരോരുത്തർക്കും ലഭിക്കും. നഷ്‌ടപരിഹാരം വീതിച്ചു നൽകാൻ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
1983 മുതല്‍ 2018 വരെയുള്ള സമയത്താണ് പീഡനങ്ങള്‍ നടന്നത്. സർവകലാശാലയിലെ സ്റ്റുഡന്‍റ് ഹെല്‍ത്ത് സെന്‍റര്‍, മെഡിക്കല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ വെച്ച് ജയിംസ് ഹീപ്‌സ് ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. പരിശോധനയ്ക്കിടെ ഉപദ്രവിച്ചു, അള്‍ട്രാസൗണ്ട് സ്‌കാനിങ് ഉപകരണം കൊണ്ട് ലൈംഗികവേഴ്ച അനുകരിച്ചു, അശ്ലീല വാക്കുകള്‍ പ്രയോഗിച്ചു തുടങ്ങിവയായിരുന്നു ഹീപ്‌സിനെതിരെ ഉയർന്ന ആരോപണങ്ങൾ.