കേരളം

kerala

'ഹൃദയം തകർന്നു, നിർഭാഗ്യകരം'; കുസാറ്റ് ദുരന്തത്തിൽ പ്രതികരിച്ച് ഗായിക നിഖിത ഗാന്ധി

By ETV Bharat Kerala Team

Published : Nov 26, 2023, 3:04 PM IST

'Heartbroken' says Singer Nikhita Gandhi: കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) ശനിയാഴ്‌ച രാത്രി ഏഴര മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

Singer Nikhita Gandhi on cusat tech fest tragedy  Singer Nikhita Gandhi  Singer Nikhita Gandhi at cusat  cusat tech fest tragedy  കുസാറ്റ് ദുരന്തത്തിൽ ഗായിക നിഖിത ഗാന്ധി  ഗായിക നിഖിത ഗാന്ധി  ഗായിക നിഖിത ഗാന്ധി കുസാറ്റിൽ  നിഖിത ഗാന്ധി കുസാറ്റ് ഗാനമേള  കുസാറ്റ് ദുരന്തം  കുസാറ്റ് അപകടം
Nikhita Gandhi on cusat tech fest tragedy

കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും വിദ്യാർഥികളടക്കം നാലുപേർ മരണപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഗായിക നിഖിത ഗാന്ധി. ഹൃദയം തകർത്ത വാർത്തയാണിതെന്നും നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും നിഖിത ഗാന്ധി കുറിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു ഗായികയുടെ പ്രതികരണം.

ടെക് ഫെസ്റ്റിന്‍റെ ഭാഗമായി നിഖിത ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി നടക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി പെയ്‌ത മഴയിൽ പുറത്തുനിന്നും നിരവധി പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറിയതാണ് വൻ ദുരന്തത്തിന് വഴിവച്ചത്. 64 പേർക്ക് തിക്കിലും തിരക്കിലും പരിക്കേറ്റു. അതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഗായിക നിഖിത ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

'വൈകുന്നേരം കൊച്ചിയിൽ നടന്ന സംഭവത്തിൽ ഹൃദയം തകർന്നിരിക്കുകയാണ്. ഞാൻ വേദിയിലേക്ക് പോകുന്നതിന് മുൻപാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം നടന്നത്. ഈ അഗാധമായ ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകളൊന്നും പര്യാപ്‌തമല്ല. വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് എന്‍റെ പ്രാർത്ഥനകൾ", ഇൻസ്റ്റഗ്രാമിൽ നിഖിത ഗാന്ധി കുറിച്ചു.

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) ശനിയാഴ്‌ച രാത്രി ഏഴര മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്‌ത, താമരശ്ശേരി സ്വദേശി സാറ തോമസ്, സുഹൃത്തിനൊപ്പം കുസാറ്റ് മേള കാണാനെത്തിയെ പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് തിക്കിലും തിരക്കിലും മരിച്ചത്.

ഓഡിറ്റോറിയത്തിൽ വിദ്യാർഥികളുടെ തിരക്ക് കൂടിയതിനാൽ പ്രവേശന വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിന് പുറത്ത് നിരവധി പേർ തടിച്ചുകൂടി നിന്നിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി മഴ പെയ്‌തതോടെയാണ് പുറത്തുനിന്നും നിരവധി പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയത്.

പിന്നാലെ തിക്കും തിരക്കും കൂടി അപകടം ഉണ്ടാവുകയായിരുന്നു. മുൻഭാഗത്ത് ഇരിക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് പിൻഭാഗത്ത് നിന്നും ആളുകൾ വീണതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്.

പരിക്കേറ്റവർ നിലവിൽ കളമശ്ശേരി മെഡിക്കല്‍ കോളജ്, ആസ്റ്റർ മെഡിസിറ്റി, കിന്‍റര്‍ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സയിൽ തുടരുകയാണ്. ചികിത്സയിലുള്ള കുട്ടികളുടെ ചികിത്സ ചെലവ് യൂണിവേഴ്‌സിറ്റി വഹിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈസ് ചാൻസലർക്കും, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായി നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വൈസ് ചാൻസലർ പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്.

മരണപ്പെട്ട കുസാറ്റിലെ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥികളായ അതുൽ തമ്പി, ആന്‍ റുഫ്‌ത, സാറ തോമസ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്‍റിൽ പൊതുദർശനത്തിന് വച്ചിരുന്നു. നൂറ് കണക്കിന് വിദ്യാർഥികളാണ് ചേതനയറ്റ സഹപാഠികൾക്ക് യാത്രാമൊഴിയേകാൻ എത്തിച്ചേർന്നത്.

Read more:കുസാറ്റ് ദുരന്തം : തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവര്‍ക്ക് കണ്ണീരോടെ വിടനല്‍കി വിദ്യാര്‍ഥികള്‍

ABOUT THE AUTHOR

...view details