വിവാദമായ സായ് പല്ലവിയുടെ പ്രസ്‌താവനയ്ക്ക് പിന്തുണയുമായി കന്നട നടിയും രാഷ്ട്രീയ പ്രവർത്തകയുമായ രമ്യ. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിൽ ആളുകളെ ആക്രമിക്കുന്നത് തെറ്റാണെന്ന പ്രസ്‌താവനയെ പിന്തുണച്ചാണ് രമ്യ രംഗത്തെത്തിയിരിക്കുന്നത്.
'കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ മതസംഘർഷമായി കാണുന്നുവെങ്കിൽ കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടു പോയതിന് ഒരു മുസ്‌ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. നല്ല മനുഷ്യനാകാനാണ് വീട്ടുകാര്‍ എന്നോട് പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക. അത് പ്രധാനമാണ്. നിങ്ങള്‍ നല്ലൊരു വ്യക്തിയാണെങ്കില്‍ തെറ്റിനെ പിന്തുണയ്‌ക്കുകയില്ല.' എന്നായിരുന്നു സായ് പല്ലവി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
സായ് പല്ലവിയുടെ പ്രസ്‌താവനയ്‌ക്കെതിരെ നിരവധി വലതുപക്ഷ, ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ സായ് പല്ലവി നിസാരവത്‌കരിച്ചുവെന്ന് ആരോപിച്ച് താരത്തിന്‍റെ ചിത്രങ്ങളടക്കം ബഹിഷ്‌കരിക്കാൻ ബിജെപി പ്രവർത്തകർ ആഹ്വാനം ചെയ്‌തിരുന്നു. ട്വിറ്ററിലടക്കം സായ് പല്ലവിക്കും കുടുംബത്തിനും നേരെ വിദ്വേഷ പ്രചരണങ്ങൾ വലിയ രീതിയിൽ നടക്കുകയാണ്. കശ്മീരി പണ്ഡിറ്റുകളെ മുസ്ലിങ്ങളുമായി എങ്ങനെ താരതമ്യം ചെയ്യാന്‍ സാധിച്ചു എന്നാണ് വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നവരുടെ ചോദ്യം.
സായ് പല്ലവിക്ക് നേരെ നടക്കുന്ന ട്രോളുകളും ഭീഷണികളും അവസാനിപ്പിക്കണമെന്ന് താരത്തെ പിന്തുണച്ചെത്തിയ നടി രമ്യ ട്വിറ്ററിൽ കുറിച്ചു. ഓരോരുത്തർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അതോ സ്ത്രീകൾക്ക് മാത്രം അതിനുള്ള അർഹതയില്ല എന്നാണോ എന്നും നടി ചോദിച്ചു. മാന്യതയുള്ള ഏതൊരു മനുഷ്യനും പറയുന്നതാണ് സായ് പല്ലവിയും പറഞ്ഞത്. ഒരാളോട് വിയോജിക്കേണ്ടത് അവരെ അധിക്ഷേപിക്കാതെ ആവണമെന്നും രമ്യ ട്വിറ്ററിൽ കുറിച്ചു.