കേരളം

kerala

ഹൃദയം കവർന്ന സ്വരമാധുരി, പുരസ്‌കാര നേട്ടങ്ങളിലും കിങ്

By ETV Bharat Kerala Team

Published : Jan 10, 2024, 6:51 AM IST

K J Yesudas 84th Birthday : പതിറ്റാണ്ടുകൾ നീണ്ട സംഗീത യാത്രക്കിടെ കെ ജെ യേശുദാസിനെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍ നിരവധി.

K J Yesudas 84th Birthday  കെജെ യേശുദാസ്  യേശുദാസ് പുരസ്‌കാരങ്ങൾ  awards won by K J Yesudas
k-j-yesudas-birthday-awards-received-by-yesudas

84ന്‍റെ നിറവിലാണ് ഗാനഗന്ധർവൻ യേശുദാസ്. കെ ജെ യേശുദാസ് എന്ന ഗന്ധര്‍വ സ്വരത്തിന്‍റെ മാധുര്യമറിയാത്ത മലയാളികളുണ്ടോ? കാതില്‍ തേന്‍മഴയായി നിറഞ്ഞുനിൽക്കുകയാണ് എണ്ണമറ്റ മനോഹര ഗാനങ്ങൾ. മലയാളത്തിന്‍റെ എന്നല്ല വിശ്വസംഗീതത്തിലെ തന്നെ അത്ഭുത പ്രതിഭാസമാണ് കെ ജെ യേശുദാസ്.

1961ൽ തുടങ്ങിയ ചലച്ചിത്ര പിന്നണി ഗാനാലാപനം. 62 വർഷങ്ങൾക്കിപ്പുറം ഗാനഗന്ധർവന്‍റെ പാട്ടുപുസ്‌തകത്തിലെ താളുകൾ നമ്മളെ നോക്കി ചിരിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന താളുകളിൽ സ്വരധാര വീണ്ടും ഒഴുകുന്നതും കാത്ത് സംഗീതപ്രേമികൾ കാത്തിരിപ്പാണ്.

ഈ കാലയളവിൽ കെ ജെ യേശുദാസ് എന്ന പ്രതിഭ വാരിക്കൂട്ടിയ പുരസ്‌കാരങ്ങളും എണ്ണമറ്റതാണ്. സംഗീത ലോകത്ത് ഇത്രയേറെ അവാർഡുകൾ കൈപ്പിടിയിലാക്കിയ ഒരു ഗായകൻ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ഉണ്ടോ എന്ന് തന്നെ സംശയം. എട്ട് തവണയാണ് ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് യേശുദാസ് ദേശീയ പുരസ്‌കാരത്തിന് അർഹനായത് (Awards won by K J Yesudas).

മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്‌കാരം 25 തവണ അദ്ദേഹത്തെ തേടിയെത്തി. 1969ൽ ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ സംസ്ഥാന സർക്കാർ പുരസ്‌കാര നേട്ടം. 'കുമാര സംഭവം' സിനിമയിലെ 'പൊൽതിങ്കൾകല' എന്ന ഗാനത്തിലൂടെ യേശുദാസ് തന്‍റെ പുരസ്‌കാര വേട്ട തുടങ്ങി. അടുത്ത രണ്ടു വർഷവും അതേ പുരസ്‌കാരം അദ്ദേഹം നിലനിർത്തി.

1973 മുതൽ 77 വരെ തുടർച്ചയായ അഞ്ച് വർഷം സംസ്ഥാന പുരസ്‌കാരം എതിരാളികളില്ലാതെ ദാസേട്ടന് സ്വന്തമായി. 1979, 1980, 1981, 1982, 1983, 1984, 1985, 1986 വർഷങ്ങളിൽ നേട്ടങ്ങൾ വീണ്ടും ആവർത്തിച്ചു. തനിക്ക് ഇനി പുരസ്‌കാരങ്ങൾ നൽകരുതെന്നും പുതിയ പാട്ടുകാർക്ക് അവസരം നൽകണമെന്നും യേശുദാസിന് അഭ്യർഥിക്കേണ്ടി വന്നതും ചരിത്രം.

ഏതാണ്ട് എല്ലാ ഇന്ത്യൻ ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. 8 തവണയാണ് അദ്ദേഹത്തെ തമിഴ്‌നാട് സർക്കാരിന്‍റെ സംസ്ഥാന അവാർഡ് തേടിയെത്തിയത്. 6 തവണ മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സംസ്ഥാന അവാർഡും 5 തവണ കർണാടക സംസ്ഥാന അവാർഡും ഒരു തവണ പശ്ചിമബംഗാൾ സംസ്ഥാന അവാർഡും യേശുദാസ് നേടി.

ആദ്യ ദേശീയ ചലച്ചിത്ര പുരസ്‌കാരം യേശുദാസിന് ലഭിക്കുന്നത് 1973ൽ ആണ്. കെ എസ് സേതുമാധവൻ സംവിധാനം ചെയ്‌ത 'അച്ഛനും ബാപ്പയും' എന്ന ചിത്രത്തിലെ 'മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു' എന്ന ഗാനത്തിനായിരുന്നു അവാർഡ്. തൊട്ടടുത്ത വർഷം 'ഗായത്രി' എന്ന സിനിമയിലെ ഗാനത്തിന് രണ്ടാമതും അദ്ദേഹം പുരസ്‌കാരത്തിൽ മുത്തമിട്ടു.

1976ൽ 'ചിറ്റ്‌ചോർ' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ദാസേട്ടനെ തേടി മൂന്നാം തവണ ദേശീയ പുരസ്‌കാരമെത്തുന്നത്. 1982ൽ തെലുഗു ചിത്രമായ 'മേഘസന്ദേശ'ത്തിലെ ഗാനങ്ങൾ ആലപിച്ച് നാലാമത്തെ ദേശീയ പുരസ്‌കാരവും അദ്ദേഹം തന്‍റെ പേരിലാക്കി. 'ഉണ്ണികളെ ഒരു കഥ പറയാം' എന്ന പാട്ടിന് 1987ലാണ് ആദ്ദേഹം പിന്നീട് ദേശീയ പുരസ്‌കാരത്തിന് അർഹനാവുന്നത്.

'ഭരത'ത്തിലെ 'രാമകഥ ഗാനലയം' എന്ന ഗാനത്തിലൂടെ 1991ലും 'സോപാനം' എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് 1993ലും യേശുദാസ് ദേശീയ പുരസ്‌കാരം നേടി. പിന്നീട് 25 വർഷങ്ങളുടെ ഇടവേളയ്‌ക്കിപ്പുറം 2018ൽ 'പോയിമറഞ്ഞ കാലം' എന്ന ഗാനത്തിലൂടെ എട്ടാം തവണയും ഗാനഗന്ധർവൻ നേട്ടം ആവർത്തിച്ചു.

പത്മവിഭൂഷണും പത്മഭൂഷണും പത്മശ്രീയും നൽകി രാജ്യം ആ സ്വരമാധുരിക്ക് ആദരവുകൾ അർപ്പിച്ചു. ഡോക്‌ടറേറ്റ് ഉൾപ്പടെ മറ്റ് ബഹുമതികളും ഏറെ. ഇതുവരെ അമ്പതിനായിരത്തിലധികം പാട്ടുകളാണ് യേശുദാസിന്‍റെ ശബ്‌ദത്തിൽ പിറന്നതെന്നാണ് കണക്കുകൾ പറയുന്നത്.

ഒറ്റ ദിവസം അഞ്ചും പത്തും പാട്ടുകളൊക്കെ റെക്കോർഡ് ചെയ്‌ത ചരിത്രമുണ്ട് ഗാനഗന്ധർവന്. സ്റ്റുഡിയോയിൽനിന്ന് സ്റ്റുഡിയോകളിലേക്കു പാഞ്ഞ കാലവും. സംഗീതത്തിന് സമർപ്പിക്കപ്പെട്ടതാണ് തന്‍റെ ജീവിതമെന്ന് പലകുറി പറഞ്ഞിട്ടുണ്ട് അദ്ദേഹം.

84-ാം വയസിലും അണമുറിയാതെ ആ സ്വരധാര ഒഴുകുമെന്ന പ്രത്യാശയിലാണ് ഓരോ സംഗീത പ്രേമികളും. ദാസേട്ടന് മാത്രം സാധ്യമാകുന്ന ആ മാജിക്... നമുക്ക് വേണ്ടതും അത് തന്നെയാണ്. കാതുകളും ഹൃദയവും നിറയ്‌ക്കുന്ന ദാസേട്ടന്‍റെ പാട്ടുകൾ.

ABOUT THE AUTHOR

...view details