കേരളം

kerala

Dulquer Salman birthday | 'സെക്കന്‍റ് ഷോ'യിലെ ഫസ്റ്റ് ഇന്നിങ്‌സ്, 'കിംഗ് ഓഫ് കൊത്ത'യായ ആക്‌ടിങ് മാജിക്, 'ഡി ക്യു ദി ബ്രാൻഡ് നെയിം'

By

Published : Jul 28, 2023, 11:24 AM IST

Updated : Jul 28, 2023, 8:14 PM IST

40-ാം ജന്മദിനം ആഘോഷിക്കുന്ന ദുൽഖറിന്‍റെ സിനിമ ജീവിതത്തിലൂടെയുള്ള ഒരു യാത്ര...

Dulquer salman birthday  Dulquer Salman  Dulquer salman 37th birthday  Dulquer Salman film  Dulquer  DQ  Dulquer Salman pan indian star  ദുൽഖർ സൽമാൻ  ദുൽഖർ  ദുൽഖർ സൽമാൻ ജന്മദിനം  ദുൽഖർ സൽമാൻ സിനിമകൾ  ദുൽഖർ സൽമാൻ ചിത്രങ്ങൾ  ദുൽഖർ സൽമാൻ പിറന്നാൾ  കുഞ്ഞിക്ക  സീതാരാമം  ഡി ക്യു
Dulquer Salman

കുഞ്ഞിക്ക, ഡി ക്യു, സാലു.. മലയാളികൾ സ്‌നേഹപൂർവം തങ്ങളുടെ പ്രിയനടനെ വിളിച്ചു.. കൂകി വിളികൾക്കിടയിലേക്ക് ഒരു ചിരിയോടെ നടന്നുകയറിയദുൽഖർ സൽമാൻ, അതേ ചിരിയോടെ തന്നെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന ലേബൽ സ്വന്തമാക്കിയ നടൻ.

2012ൽ പുറത്തിറങ്ങിയ 'സെക്കന്‍റ് ഷോ'യിലൂടെയായിരുന്നു ദുൽഖറിന്‍റെ സിനിമ ഇന്നിങ്‌സ് ആരംഭിച്ചത്. അരങ്ങേറ്റ ചിത്രത്തിൽ മമ്മൂട്ടിയുടെ മകന്‍റെ ആദ്യ സിനിമ എന്ന ടാഗ്‌ലൈൻ ഇല്ലാതെ തീയേറ്ററിലേക്കെത്തിയ സെക്കന്‍റ് ഷോ. ഒരു കൂട്ടം പുതുമുഖങ്ങളുള്ള ചിത്രം. വമ്പൻ ഹിറ്റ് എന്ന് പറയാൻ കഴിയില്ലെങ്കിലും, ദുൽഖറിന്‍റെ തുടക്കം മോശമായില്ലെന്ന് പറയാം.

തന്നെ പിന്തുടർന്നുകൊണ്ടിരുന്ന താരപുത്രൻ എന്ന ഇമേജിൽ നിന്ന് സിനിമയിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ ഡിക്യുവിന് കഴിഞ്ഞു. വൈവിധ്യമാർന്ന ചിത്രങ്ങളുമായുള്ള ദുൽഖറിന്‍റെ വരവാണ് പ്രേക്ഷകനുമായി താരത്തെ കൂടുതൽ അടുപ്പിച്ചത്. ഭാഷാഭേദമന്യേ ചെയ്യുന്ന സിനിമകൾ, മലയാളത്തിന് പുറമെ തമിഴ്‌, തെലുഗു, ഹിന്ദി ഭാഷകളിലും തന്‍റേതായ ഇടം കണ്ടെത്തിയുള്ള മുന്നേറ്റം.

സിനിമയിലെത്തി 11 വർഷം കഴിയുമ്പോൾ ദുൽഖർ ഇന്ന് എത്തിനിൽക്കുന്നത് മലയാളത്തിന്‍റെ ഏറ്റവും വലിയ ബ്രാൻഡ് എന്ന ലേബലിലാണ്. സെക്കന്‍റ് ഷോയ്‌ക്ക് പിന്നാലെ തീയേറ്ററിലെത്തിയ ദുൽഖറിന്‍റെ രണ്ടാമത്തെ ചിത്രമായ 'ഉസ്‌താദ് ഹോട്ടൽ' ആയിരുന്നു താരത്തെ ജനപ്രിയനാക്കിയത്.

കരീമിക്കയും ഫൈസിയും.. അൻവർ റഷീദ് സംവിധാനം ചെയ്‌ത 'ഉസ്‌താദ് ഹോട്ടലി'ലെ ഫൈസി എന്ന കഥാപാത്രം ദുൽഖറിന്‍റെ കരിയറിലെ വഴിത്തിരിവായിരുന്നു. തിലകൻ എന്ന ക്ലാസിക് അഭിനേതാവിനൊപ്പമുള്ള കോമ്പിനേഷൻ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഉസ്‌താദ് ഹോട്ടല്‍

ഫൈസൽ എന്ന ഫൈസിയായി ദുൽഖർ സൽമാന്‍ അമ്പരപ്പിച്ചു. തിലകൻ അവതരിപ്പിച്ച കരീമിക്കയും കൊച്ചുമകൻ ഫൈസിയും തമ്മിലുള്ള ആത്മബന്ധം, ഉപ്പൂപ്പയിൽ നിന്ന് ഫൈസി എല്ലാം പഠിക്കുന്ന രീതി, ഒടുവിൽ ജീവിതത്തിന്‍റെ യഥാർഥ്യം ഉൾക്കൊള്ളുന്ന ഫൈസി.. മരണം, വിവാഹം, പ്രണയം, വിരഹം എന്നിങ്ങനെ ജീവിതത്തിന്‍റെ പലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഫൈസിയെ യാതൊരു കല്ലുകടിയും ഇല്ലാതെ ദുൽഖർ തന്മയത്വത്തോടെ അവതരിപ്പിച്ചു.

ദുൽഖറിന്‍റേതായി തീവ്രം, എബിസിഡി എന്നീ സിനിമകൾ പിന്നാലെ പ്രേക്ഷകർക്കരികിലേക്ക് എത്തിയെങ്കിലും സമീർ താഹിർ സംവിധാനം ചെയ്‌ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം താരത്തെ യൂത്ത് ഐക്കൺ പദവിയിലേക്കുയർത്തി. കാമുകിയെ കാണാനായി നാഗാലാന്‍റിലേക്കുള്ള കാസിയുടെ യാത്രയിൽ പ്രേക്ഷകരും പങ്കാളികളായി. റോയൽ എൻഫീൽഡിൽ യുവാക്കളെ ലോകം ചുറ്റാൻ പ്രേരിപ്പിച്ച നീലാകാശത്തിലെ കാസിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

'പട്ടം പോലെ, സലാല മൊബൈൽസ്, സംസാരം ആരോഗ്യത്തിന് ഹാനികരം' എന്നീ ചിത്രങ്ങൾ പിന്നീട് തീയേറ്ററിലെത്തിയെങ്കിലും അധികം ശ്രദ്ധ നേടിയില്ല. എന്നാൽ വീണ്ടും ഒരു തിരിച്ചുവരവായിരുന്നു അഞ്ജലി മേനോന്‍റെ 'ബാംഗ്ലൂർ ഡേയ്‌സി'ലെ അജു എന്ന അർജുനിലൂടെ ദുൽഖർ സ്വന്തമാക്കിയത്. മാതാപിതാക്കളുടെ വേർപിരിയലിൽ ഒറ്റപെട്ടുപോകുന്ന മകനായും വാശിയും ദേഷ്യവുമൊക്കെയുള്ള യുവാവായും കാമുകനായും നല്ലൊരു സുഹൃത്തായും സ്‌ക്രീനിലെത്തിയതോടെ ദുൽഖർ തെളിയിച്ചത് വൈകാരിക രംഗങ്ങളും തന്‍റെ കൈയിൽ ഭദ്രമാണെന്നായിരുന്നു.

വഴിമാറി നടന്ന നടൻ : 'വിക്രമാദിത്യന്‍, 100 ഡേയ്‌സ് ഓഫ് ലവ്, ഒകെ കണ്‍മണി' എന്നീ ചിത്രങ്ങൾ താരത്തിന് റൊമാന്‍റിക് ഹീറോ എന്ന പേരും നേടിക്കൊടുത്തു. എന്നാൽ പിന്നീട് വന്ന 'ചാർലി'യിലൂടെയാകട്ടെ, ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത, ജീവിതം നന്നായി ആസ്വദിക്കുന്ന ഒരു ജിന്നായി പ്രേക്ഷകർക്കരികിലേക്കെത്തി. ദുൽഖർ എന്ന നടന്‍റെ കരിയർ ബ്രേക്കായി ചിത്രം രേഖപ്പെടുത്തി.

ഒകെ കൺമണി

ഓരോ സീനീലും കൗതുകം നിറച്ച നന്മയുടെ തുണ്ടായ 'ചാർലി'.. ദുൽഖറിന് പകരം മറ്റൊരു അഭിനേതാവിനെ ചിന്തിക്കാൻ കഴിയാത്തവണ്ണം മികച്ചതാക്കി 'ചാർലി'യെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. അച്ഛനൊപ്പം മത്സരിച്ച് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് ദുൽഖർ അർഹനായ ചിത്രം കൂടിയായിരുന്നു ഇത്.

പിന്നീട് പ്രേക്ഷകപ്രീതിയിൽ മുന്നിലെത്തിയ ചിത്രമായിരുന്നു രാജീവ് രവിയുടെ 'കമ്മട്ടിപ്പാടം'. കൊച്ചി നഗരത്തിൽ അരികുവത്‌കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ കഥയിൽ ദുൽഖർ ഉൾപ്പെടെയുള്ള താരങ്ങളുടെ മികവുറ്റ പ്രകടനങ്ങൾ കണ്ണിമചിമ്മാതെ പ്രേക്ഷകർ കണ്ടിരുന്നു.

മഹാനടി

'കലി, ആന്‍മരിയ കലിപ്പിലാണ്, ജോമോന്‍റെ സുവിശേഷങ്ങള്‍, സിഐഎ, മഹാനടി, കര്‍വാന്‍, ദി സോയ ഫാക്‌ടര്‍, വരനെ ആവശ്യമുണ്ട്, കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ്' ഈ ചിത്രങ്ങളിലും ദുല്‍ഖറിന്‍റെ വെറൈറ്റി പ്രകടനങ്ങൾ. തുടരെത്തുടരെ സിനിമകൾ തീയേറ്ററിലെത്തിയെങ്കിലും തമ്മിൽ സാമ്യതകളില്ലാത്ത, അങ്ങേത്തലക്കൽ മുതൽ ഇങ്ങേത്തലക്കൽ വരെയുള്ള വേറിട്ട കഥാപാത്രങ്ങൾ. അതിനനസരിച്ചുള്ള ശാരീരകമായ തയ്യാറെടുപ്പുകൾ..

ദുൽഖറില്ലാത്ത വർഷങ്ങൾ : ദുൽഖറില്ലാത്ത വര്‍ഷങ്ങളും മലയാള സിനിമയില്‍ ഉണ്ടായിരുന്നു.. അതേസമയം, തമിഴിലും തെലുഗുവിലും ബോളിവുഡിലുമൊക്കെയായി സജീവമായിരുന്നു താരം.. എന്നാൽ, 2021ൽ 'കുറുപ്പി'ന്‍റെ വരവോടെ പ്രേക്ഷകർ കണ്ടത് ഒരു ഇടവേളക്ക് ശേഷം മലയാളത്തിലേക്കുള്ള ദുൽഖറിന്‍റെ രാജകീയ തിരിച്ചുവരവായിരുന്നു. കൊവിഡിന് ശേഷം തീയേറ്റുകൾ വീണ്ടും സജീവമാക്കിയ ബോക്‌സോഫിസ് ഹിറ്റ് ചിത്രം.. ദുൽഖറിന്‍റെ എനർജറ്റിക്കായ അഭിനയം, വിവിധ കാലയളവുകളിൽ എത്തുന്ന വ്യത്യസ്‌തമായ ഗെറ്റപ്പുകൾ.. ചിത്രത്തിന്‍റെ വിജയക്കൊടുമുടി വെളിവാക്കുന്നതായിരുന്നു തീയേറ്ററിലേക്ക് ഒഴുകെത്തിയ ജനക്കൂട്ടം.

ദി സോയ ഫാക്‌ടര്‍

2022ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം 'ചുപി'നെയും സിനിമാസ്വാദകർ ഏറ്റെടുത്തു. ദുൽഖർ സൽമാന്‍റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നും ചിത്രത്തിനെ നിരവധി പേർ അഭിപ്രായപ്പെട്ടു. മികച്ച വില്ലനുള്ള ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും താരത്തിന് ലഭിച്ചു.

പിന്നീട് എത്തിയ 'സീതാരാമ'വും മികച്ച പ്രതികരണം നേടി. ഒരു വിന്‍റേജ് പ്രണയകഥയിലെ നായകനായ റാം എന്ന കഥപാത്രത്തെ ദുൽഖർ മനോഹരമാക്കി. 13-ാമത് ദാദാ സാഹെബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. 2021ൽ പുറത്തിറങ്ങിയ കുറുപ്പിന് ശേഷം തീയേറ്ററുകൾ കാത്തിരിക്കുന്ന മലയാള ചിത്രമാണ് കിംഗ് ഓഫ് കൊത്ത.

താൻ നേരിട്ട വ്യക്തിപരമായ ആക്രമണങ്ങൾക്കും കൂകി വിളികൾക്കും നേരെ കരിയർ കൊണ്ട് മറുപടി പറഞ്ഞുകൊണ്ടേയിരിക്കുന്ന ദുൽഖർ സൽമാൻ എന്ന നടൻ...മലയാളികളുടെ സ്വന്തം കുഞ്ഞിക്കയ്‌ക്ക് ഇന്ന് 40-ാം ജന്മദിനം ...

Last Updated : Jul 28, 2023, 8:14 PM IST

ABOUT THE AUTHOR

...view details