കോഴിക്കോട് : ദുബായിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ വ്‌ളോഗര്‍ റിഫയുടെ ഭർത്താവ് മെഹ്നാസിനോട് ഹാജരാകാൻ നിർദേശിച്ച് അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്‌പി ടി.കെ അഷ്റഫാണ് മെഹ്‌നാസിന്‍റെ കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയത്. മെഹ്‌നാസിനെ തേടി അന്വേഷണ സംഘം കാസർകോട്ടേക്ക് പോയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങി.
പെരുന്നാളിന് ശേഷം മെഹ്‌നാസ് യാത്രയിലാണെന്നാണ് വീട്ടുകാർ നൽകിയ വിവരം. ഫോണിലും ബന്ധപ്പെടാൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. നിലവിൽ ആത്മഹത്യാപ്രേരണയുൾപ്പടെയുളള വകുപ്പുകൾ ചേർത്താണ് മെഹ്‌നാസിനെതിരെ കേസെടുത്തിരിക്കുന്നത്. അതിനിടെ റിഫയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഇന്ന് നടക്കും.
Also Read വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു ; ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും
കഴിഞ്ഞ ദിവസം നടന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. മൃതദേഹത്തിന്‍റെ കഴുത്തിൽ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തിൽ കാണാറുളളതാണെന്നും ഫോറൻസിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇതിന്മേൽ വിശദമായ അന്വേഷണം ഇനിയും വേണമെന്നാണ് പൊലീസിന്‍റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തുന്നത്.
ശരീരത്തിൽ വിഷത്തിന്‍റെ സാന്നിധ്യമുണ്ടോയെന്ന് രാസപരിശോധനയിൽ വ്യക്തമാകും. മാർച്ച് ഒന്നിനാണ് ദുബായിലെ ഫ്ലാറ്റിൽ റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ നാട്ടിലെത്തിച്ച മൃതദേഹം ഉടൻ മറവു ചെയ്യുകയായിരുന്നു. ഭർത്താവ് മെഹ്‌നാസ് റിഫയുടെ കുടുംബത്തോട് പിന്നീട് സഹകരിക്കാതായതോടെയാണ് മാതാപിതാക്കൾ പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പാവണ്ടൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്‌ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.