മുംബൈ(മഹാരാഷ്‌ട്ര): മഹാരാഷ്‌ട്ര താനെയിലെ ബാങ്കിൽ നിന്ന് 12 കോടി കവർന്ന കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ബാങ്കിലെ ജീവനക്കാരനായിരുന്ന മുംബ്ര സ്വദേശി അൽത്താഫ് ഷെയ്ഖാണ് പിടിയിലായത്. കവർച്ച നടന്ന് രണ്ടരമാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
12 കോടി കവർന്ന കേസ്; രണ്ടരമാസത്തിന് ശേഷം മുഖ്യ സൂത്രധാരനായ ബാങ്ക് ജീവനക്കാരൻ പിടിയിൽ - മുംബൈ
മുംബൈ താനെയിലെ ഐസിഐസിഐ ബാങ്കിന്‍റെ ശാഖയിൽ നിന്നാണ് 12 കോടി കവർന്നത്.

മുംബൈ താനെയിലെ ഐസിഐസിഐ ബാങ്ക് ശാഖയിൽ നിന്നാണ് 12 കോടി കവർന്നത്. ഇയാളിൽ നിന്ന് 9 കോടി രൂപ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ സഹോദരി നീലോഫർ ഉൾപ്പടെ 5 പേരെ കേസിൽ ഇതുവരെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു. നീലോഫർ, അബ്രാർ ഖുറേഷി, അഹമ്മദ് ഖാൻ, അനുജ് ഗിരി എന്നിവരാണ് കേസിൽ നേരത്തെ അറസ്‌റ്റിലായത്.
2022 ജൂലൈ 12 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ബാങ്കിലെ ലോക്കറിന്‍റെ സംരക്ഷണ ചുമതലയായിരുന്നു ഇയാൾക്ക്. ഒരു വർഷത്തിലേറെയെടുത്ത് ലോക്കർ സിസ്‌റ്റത്തിലെ പഴുതുകൾ മനസിലാക്കിയ ശേഷമാണ് ഇയാൾ കവർച്ചക്ക് പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ പേർ അറസ്‌റ്റിലാകാൻ സാധ്യതയുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.