കേരളം

kerala

ആ 'കണ്ണുകളില്‍' കുടുങ്ങി ; സ്‌കൂട്ടറിലെത്തി വയോധികയുടെ മാല കവർന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

By

Published : May 3, 2022, 3:54 PM IST

മേൽവിലാസം ചോദിക്കാനെന്ന വ്യാജേന പ്രതികൾ സ്‌കൂട്ടറിലെത്തി വയോധികയുടെ മാല മോഷ്‌ടിച്ച് കടന്നുകളയുകയായിരുന്നു

chain snatching in Coimbatore  Engineering Students held for chain snatching  വയോധികയുടെ മാല കവർന്ന് കമിതാക്കൾ  ഓൺലൈൻ വാതുവെപ്പ് മോഷണം  online bet theft
സ്‌കൂട്ടറിലെത്തി വയോധികയുടെ മാല കവർന്ന് കമിതാക്കൾ

കോയമ്പത്തൂർ (തമിഴ്‌നാട്) : വിലാസം ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി വയോധികയുടെ സ്വർണമാല മോഷ്‌ടിച്ച കമിതാക്കൾ അറസ്റ്റിൽ. പേരൂർ പച്ചപാളയത്തെ പ്രൈവറ്റ് കോളജിൽ മൂന്നാം വർഷ ബി.ടെക് വിദ്യാർഥികളായ പ്രസാദ്, തേജസ്വിനി എന്നിവരാണ് പിടിയിലായത്. പ്രദേശത്ത് ആടുകളെ മേയ്‌ക്കുകയായിരുന്ന തൊണ്ടാമുത്തൂർ സ്വദേശി കാളിഅമ്മാളിന്‍റെ 5.5 പവൻ വരുന്ന സ്വർണമാലയാണ് പ്രതികൾ കവര്‍ന്നത്.

ഏപ്രിൽ 28നായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ പ്രതികൾ വിലാസം ചോദിക്കാനെന്ന വ്യാജേന കാളിഅമ്മാളിന്‍റെ അടുത്തെത്തി. തേജസ്വിനി ആണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. പുറകിലിരുന്ന പ്രസാദ് മാല പൊട്ടിച്ചു. തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. കാളിഅമ്മാളിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലാണ്. ഇരുവരുടെയും മാതാപിതാക്കൾ വ്യവസായികളാണ്. ഓൺലൈൻ വാതുവയ്പ്പ് വഴി പ്രസാദിന് അടുത്തിടെ വൻതുക നഷ്‌ടമായിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മോഷണ പദ്ധതിയിട്ടത്. ഏതാനും മാസം മുൻപ് വീട്ടിൽ സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ടുവെന്ന് പ്രസാദിന്‍റെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു.

പ്രസാദാണ് സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചതെന്ന് മനസിലായതിനെ തുടർന്ന് പരാതി പിൻവലിച്ചു. ചെലവിനുള്ള പണം കണ്ടെത്തുന്നതിനും പ്രസാദിന്‍റെ കടബാധ്യതകൾ തീർക്കുന്നതിനുമാണ് പ്രതികൾ മാല മോഷ്‌ടിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികളിൽ നിന്നും പൊലീസ് സ്വർണമാല കണ്ടെടുത്തു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details