ചെന്നൈ:തമിഴ്‌നാട്ടിലെ മൈലാപൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി 20 ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്ന രണ്ട് നേപ്പാള്‍ സ്വദേശികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മരിച്ച ശ്രീകാന്ത് (60), അനുരാധ (55) എന്നിവരുടെ ഡ്രൈവ്രർ ലാല്‍ കൃഷ്‌ണയും സഹായി രവിയുമാണ് പിടിയിലായത്. മകളുടെ പ്രസവത്തിനായി യുഎസില്‍ നിന്ന് ശനിയാഴ്‌ചയാണ് (07 മെയ് 2022) ശ്രീകാന്തും ഭാര്യ അനുരാധയും ഇന്ത്യയിലെത്തിയത്.
മൈലാപ്പൂര്‍ ബൃന്ദാവന്‍ നഗറിലെ വീട്ടില്‍ വെച്ച് ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ നെമിലിച്ചേരിക്ക് സമീപമുള്ള ഇവരുടെ ഫാം ഹൗസില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പണവും ആഭരണങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ നിന്ന് 50 കിലോ സ്വര്‍ണവും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.