റിഷികേശ് (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിൽ സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്‌റ്റായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി നേതാവിന്‍റെ മകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്‌റ്റിൽ. ബിജെപി നേതാവിന്‍റെ മകൻ പുൽകിത് ആര്യ, പുൽകിത് ഗുപ്‌ത, സൗരഭ് ഭാസ്‌കർ എന്നിവരാണ് അറസ്‌റ്റിലായത്. മുൻ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകനാണ് പുൽകിത് ആര്യ.
റിസപ്ഷനിസ്‌റ്റിന്‍റെ മരണം; ബിജെപി നേതാവിന്‍റെ മകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്‌റ്റിൽ
ഉത്തരാഖണ്ഡ് ബിജെപി നേതാവിന്‍റെ മകൻ പുൽകിത് ആര്യ, പുൽകിത് ഗുപ്‌ത, സൗരഭ് ഭാസ്‌കർ എന്നിവരാണ് അറസ്‌റ്റിലായത്. മുൻ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകനാണ് പുൽകിത് ആര്യ.
ഉത്തരാഖണ്ഡ് പൗരി ഗർവാൾ സ്വദേശിനി അങ്കിത ഭണ്ഡാരിയയാണ് കൊലപ്പെട്ടത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ റിസപ്‌ഷനിസ്‌റ്റായി ജോലി ചെയ്‌ത് വരികയായിരുന്നു അങ്കിത. അങ്കിതയെ അഞ്ച് ദിവസം മുമ്പ് കാണാതായതിനെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വാക്കുതർക്കത്തിനിടെ യുവതിയെ കനാലിൽ തള്ളിയിട്ടതായി പ്രതികൾ കുറ്റസമ്മതം നടത്തി. അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികൾ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ പ്രതികളെ കൊണ്ടുപോയ പൊലീസ് വാഹനം തകർത്തു.