പട്‌ന : ബിഹാറിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് മൂന്നുവയസുകാരിയായ മകളെ കൊലപ്പെടുത്തി, യുവാവ് ആത്മഹത്യ ചെയ്‌തു. ഷെയ്‌ഖ്‌പുര ജില്ലയിലെ മസൗധ ഗ്രാമത്തിലാണ് ദാരുണമായ സംഭവം. ശനിയാഴ്‌ച രാവിലെ ഉമേഷ് ചൗധരി എന്നയാളെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
മൂന്നുവയസ് മാത്രമുള്ള മകളെ നിലത്തടിച്ചുകൊന്ന് യുവാവ് ജീവനൊടുക്കി ; ക്രൂരകൃത്യം ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന്
വഴക്കുണ്ടായ സാഹചര്യത്തില്‍ ഭാര്യ ഉപേക്ഷിച്ചുപോയതോടെ കുട്ടി കരഞ്ഞതാണ് കൊലപ്പെടുത്താനും പിന്നീട് ആത്മഹത്യ ചെയ്യാനും കാരണമെന്നാണ് വിവരം
പ്രദേശവാസികള്‍ നല്‍കുന്ന വിവരപ്രകാരം, വ്യാഴാഴ്‌ച രാത്രി യുവാവും ഭാര്യയുമായി തർക്കമുണ്ടായി. തുടര്‍ന്ന്, പ്രകോപിതനായ ഇയാള്‍ മകളെ നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, ഭർത്താവ് തന്നെ ഇടയ്ക്കിടെ മർദിക്കാറുണ്ടെന്നും അതിനാൽ മകളെ പിതാവിനൊപ്പം ഉപേക്ഷിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായും മരിച്ചയാളുടെ ഭാര്യ പൊലീസിനോട് പറഞ്ഞു.
അമ്മയെ കാണാത്തതിനെ തുടര്‍ന്ന് കുട്ടി കരയുകയുണ്ടായി. ഇതേ തുടർന്നാവാം കൊലപാതകമുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ മകളെ കൊലപ്പെടുത്തിയതിന്‍റെ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക വിലയിരുത്തില്‍. സംഭവത്തില്‍, ഭാര്യ ബബിത ദേവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.