തൃശൂര്‍: രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയായ തൃശൂരില്‍ ചികിത്സയിലായിരുന്ന അവസാന കൊവിഡ് ബാധിതനും രോഗവിമുക്തി നേടി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശിയായ 15കാരനാണ് ആശുപത്രി വിട്ടത്. ജില്ലയിലെ വിവിധ ആശുപത്രികളിലായി ഇനി പത്തുപേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4552 ആണ്.
തൃശൂർ ജില്ലയിലെ അവസാന കൊവിഡ് ബാധിതനും ആശുപത്രി വിട്ടു - കൊവിഡ് സ്ഥിരീകരണം
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശിയായ 15 കാരനാണ് ആശുപത്രി വിട്ടത്. ജില്ലയിലെ വിവിധ ആശുപത്രികളിലായി ഇനി പത്തുപേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്

രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മെഡിക്കൽ വിദ്യാർഥി ഉൾപ്പടെ ജില്ലയിലാകെ 13 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴ് പേർ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നാല് പേര്‍ക്ക് സമ്പർക്കത്തിലൂടെയും രോഗം പകർന്നു. ഇവരെല്ലാം സുഖംപ്രാപിച്ചു.
21 മുതല്‍ ജില്ലയിലെ നിർമാണ മേഖലക്കുൾപ്പടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 3 വരെ ലോക്ക് ഡൗൺ തുടരുമെന്നും കർശന നിയന്ത്രണങ്ങളോടെയാണ് ഇപ്പോള്‍ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ തൊഴിലാളികളെ മാത്രമെ ഉപയോഗിക്കാനാകൂവെന്നും സർക്കാർ നിർദേശമുണ്ട്.