തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മരണം കൊലപാതകം ആണെന്ന് സാക്ഷി മൊഴി. അഭയയുടെ തലയിലെ മുറിവുകളും, ശാസ്‌ത്രീയ തെളിവുകളുടെയും, പയസ് ടെന്‍ത് കോൺവെന്‍റിലെ അടുക്കള ഭാഗത്തെ അസ്വഭാവിക രംഗങ്ങളുമാണ് ഈ നിഗമനത്തിൽ എത്തി ചേരുവാനുള്ള കാരണമെന്നും അഭയയുടെ കേസ് അന്വേഷിച്ച സി.ബി.ഐ ഡൽഹി യൂണിറ്റ് മുൻ ഡി.വൈ.എസ്.പി എ.കെ ഓറ മൊഴി നൽകി.തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്.
സിസ്‌റ്റര്‍ അഭയയുടെ മരണം കൊലപാതകമെന്ന് സാക്ഷി മൊഴി - Sister Abhaya's death
അഭയയുടെ കേസ് അന്വേഷിച്ച സി.ബി.ഐ ഡൽഹി യൂണിറ്റ് മുൻ ഡി.വൈ.എസ്.പി എ.കെ ഓറയാണ് മൊഴി നൽകിയത്.

അഭയയുടെ മരണം കൊലപാതകം ആണെങ്കിലും പ്രതികളെ പിടികൂടാൻ സിബിഐക്ക് സാധിക്കാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ച് 1996 ഡിസംബർ ആറിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എ.കെ ഓറ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്വേഷണം ആവസാനിപ്പിച്ചുകൊണ്ടുള്ള സിബിഐയുടെ റിപ്പോർട്ട് തള്ളിയ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 1997 മാർച്ച് 20ന് അഭയ കേസിൽ സിബിഐ തുടർ അന്വേഷണം നടത്തുവാൻ ഉത്തരവിട്ടിരുന്നു. പിന്നീട് വന്ന അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡി.വൈ.എസ്.പി നന്ദകുമാർ നായർ ആണ് അഭയ കേസിലെ പ്രതികളെ 2008 നവംബർ 18ന് അറസ്റ്റ് ചെയ്തത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ പ്രതികളാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. നേരത്തെ കേസ് അന്വേഷിച്ച ഡൽഹി യൂണിറ്റ് സി.ബി.ഐയിലെ നാല് ഡി.വൈ.എസ്.പിമാരെ പ്രോസിക്യൂഷൻ സാക്ഷിയായി ഒക്ടോബർ 27 ന് സി.ബി.ഐ കോടതി വിസ്തരിക്കും.