തിരുവനന്തപുരം: പരാതിക്കാരിയായ യുവതിയോടുള്ള എം.സി ജോസഫൈന്‍റെ പരാമർശം പൊതുസമൂഹം സ്വീകരിച്ചില്ലെന്ന് സിപിഎം. പരാമർശം സംബന്ധിച്ച് സമൂഹത്തിൽ വലിയ ചർച്ച നടന്നതായും ഇത് തിരിച്ചറിഞ്ഞ് ജോസഫൈൻ രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിശദമായി ഇക്കാര്യം ചർച്ച ചെയ്‌തു. ജോസഫൈൻ വിശദീകരണം നൽകുകയും തെറ്റ് അംഗീകരിച്ച് ഖേദം രേഖപ്പെടുത്തുകയും ചെയ്‌തു. സെക്രട്ടറിയേറ്റ് വിഷയം പരിശോധിച്ചു. തുടർന്നാണ് ജോസഫൈന്‍റെ രാജി പാർട്ടി അംഗീകരിച്ചതെന്നും വിജയരാഘവൻ പറഞ്ഞു. സ്‌ത്രീ വിരുദ്ധ പരാമർശങ്ങളിൽ പാർട്ടി നിലപാട് കേരള സമൂഹത്തിന് ബോധ്യപ്പെടുമെന്നും വിജയരാഘവൻ വ്യക്തമാക്കി.