തൃശൂർ: സംസ്ഥാനത്ത് ഫെബ്രുവരി നാലുമുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. ഡീസൽ വില വർധനവ് ഉൾപ്പടെയുള്ള അധികബാധ്യതകളെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ബസുടമകൾ തൃശൂരിൽ അറിയിച്ചു. വിലവർധനക്ക് പുറമേ ഡീസലിന്‍റെ ഗുണനിലവാരവും കുറഞ്ഞു. ഇതോടെ 10 മുതൽ 15 ശതമാനം വരെ അധിക ബാധ്യത ഉണ്ടാകുന്നതായി ബസുടമകൾ പറഞ്ഞു.
സംസ്ഥാനത്ത് ഫെബ്രുവരി നാലുമുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം
പ്രതിസന്ധി മറികടക്കാൻ ചാർജ് വർധനവ്, വിദ്യാർഥികളുടെ കൺസഷൻ പരിഷ്ക്കരണം, ജി.എസ്.ടി ഇളവ് എന്നിവ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചത്.
ഇൻഷുറൻസ്, ടയർ തേയ്‌മാനം, സ്പെയർ പാർട്‌സ് എന്നിവയിലുണ്ടായ വർധനവും കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇനിയും നടപ്പിലാക്കിയിട്ടില്ല. പ്രതിസന്ധി മറികടക്കാൻ ചാർജ് വർധനവ്, വിദ്യാർഥികളുടെ കൺസഷൻ പരിഷ്ക്കരണം, ജി.എസ്.ടി ഇളവ് എന്നീ മാർഗങ്ങളാണ് ബസുടമകൾ മുന്നോട്ട് വെക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ചയെ തുടര്‍ന്ന് പിൻവലിച്ചിരുന്നു. മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറക്കുക, വിദ്യാർഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് ബസുടമകൾ ആവശ്യപ്പെടുന്നത്.