തിരുവനന്തപുരം: തനിക്കെതിരെ അവാസ്തവമായ കാര്യങ്ങൾ സ്‌പീക്കർ നിയമസഭയിൽ ഉന്നയിച്ചെന്നാരോപിച്ച് സ്‌പീക്കർക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കത്ത്. 2005ലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി പറയാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി 5.30 മണിക്കൂർ എടുത്തെന്ന സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണന്‍റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കത്ത് നൽകിയത്. താൻ ഒരു മണിക്കൂർ 43 മിനിട്ട് മാത്രമാണ് അന്ന് എടുത്തതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതിൽ കൂടുതൽ സമയവും പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാനായിരുന്നു. ഇത് സംബന്ധിച്ച എല്ലാ രേഖകളും സ്‌പീക്കറുടെ ഓഫിസിൽ ഉണ്ടായിട്ടും സത്യത്തിന് വിരുദ്ധമായി സ്‌പീക്കർ സഭയിൽ പ്രസ്താവന നടത്തിയത് നിർഭാഗ്യകരമാണെന്ന് കത്തിൽ പറയുന്നു.
സ്‌പീക്കര്‍ സഭയില്‍ അവാസ്‌തവമായി കാര്യങ്ങള്‍ ഉന്നയിച്ചെന്ന് ഉമ്മൻ ചാണ്ടി - ഉമ്മന്‍ ചാണ്ടി വാര്‍ത്തകള്‍
2005ലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി പറയാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി 5.30 മണിക്കൂർ എടുത്തെന്ന സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണന്‍റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടി സ്‌പീക്കര്‍ക്ക് കത്ത് നൽകി

അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ സമയം എടുത്തതിനെ ന്യായീകരിക്കാനാണ് ഉമ്മൻ ചാണ്ടി എടുത്ത സമയം സ്‌പീക്കർ പരാമർശിച്ചത്. 2005 ലെ അവിശ്വാസ പ്രമേയ ചർച്ച മൂന്ന് ദിവസം ആയിരുന്നു. ഒമ്പത് മണിക്കൂർ എന്ന് തീരുമാനിച്ച ചർച്ച 25 മണിക്കൂർ നീണ്ടു. ഗവൺമെന്‍റിന് മറുപടി പറയാൻ അർഹതപ്പെട്ട സമയം 4.15 മണിക്കൂർ ആയിരുന്നു. പത്ത് മന്ത്രിമാർക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ടി വന്നിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും എടുത്തത് 5.15 മണിക്കൂർ മാത്രമാണ്. തിങ്കളാഴ്‌ച ചേർന്ന നിയമസഭാ സമ്മേളനത്തിൽ ചർച്ചയ്ക്ക് അഞ്ചു മണിക്കൂർ ആണ് നിശ്ചയിച്ചത്. ഇതിൽ മുഖ്യമന്ത്രി മാത്രം മറുപടി പറയാൻ 3.45 മണിക്കൂർ എടുത്തതിനെ ന്യായീകരിക്കാനാണ് സ്‌പീക്കർ ശ്രമിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.