തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തിരുത്തലുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കത്ത്. കൊവിഡ് ഇതര രോഗികൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ സ്വകാര്യ മേഖലയുമായി ചർച്ച നടത്തണമെന്നും ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കൊവിഡ് പ്രതിരോധം; നടപടികളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി - കൊവിഡ് വാര്‍ത്തകള്‍
നിരവധി ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടി കത്തയച്ചു.
സർക്കാർ കൊവിഡ് രോഗമുക്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ മറ്റു രോഗികൾക്ക് ചികിത്സ ലഭ്യമാകുന്നില്ല. ആരോഗ്യ പ്രവർത്തകരുടെ സാലറി കട്ട് പുനപരിശോധിക്കണം. ഐഎംഎ, സ്വകാര്യമേഖല എന്നിവയിൽ നിന്നുൾപ്പെടെ വിദഗ്ധരെ ഉൾപ്പെടുത്തി സംസ്ഥാനതല സമിതി പുനസംഘടിപ്പിക്കണം. കൊവിഡ് രോഗികൾക്ക് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ ഫണ്ടിൽനിന്ന് വെന്‍റിലേറ്റര്‍ വാങ്ങാൻ ഒന്നരക്കോടി രൂപ മാർച്ചിൽ അനുവദിച്ചെങ്കിലും ഒരു വെന്‍റിലേറ്റർ പോലും വാങ്ങിയിട്ടില്ല. എംപിമാർ 20 കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഇക്കാര്യത്തിലെ ഗുരുതര വീഴ്ച മുഖ്യമന്ത്രി പരിശോധിക്കണം. പ്രതിപക്ഷ സമരം മൂലമാണ് രോഗവ്യാപനം എന്ന് ആക്ഷേപിച്ച് സർക്കാരിന് രക്ഷപ്പെടാൻ കഴിയില്ല. രോഗം സ്ഥിരീകരിച്ചവരിൽ എത്ര പേർ സമരത്തിൽ പങ്കെടുത്തവരാണെന്ന കണക്കില്ലാതെയാണ് വിമർശനം ഉയർത്തുന്നതെന്നും ഉമ്മൻ ചാണ്ടി കത്തിൽ ചൂണ്ടിക്കാട്ടുന്നു.