തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്‍റെ സമരത്തെ അവഗണിക്കാനാണ് സർക്കാർ നീക്കമെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇപ്പോഴത്തെ വിവാദം സർക്കാർ സൃഷ്ടിയാണ്. യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ നിയമനം പരിശോധിച്ചെങ്കിലും സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെ സമരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി - പിഎസ്‌സി സമരം
ലിസ്റ്റുകളുടെ കാലാവധി പുതിയ ലിസ്റ്റ് വരുന്നതു വരെ നീട്ടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു

പുതിയ റാങ്ക് ലിസ്റ്റ് വരുന്നതുവരെ കാലാവധി അവസാനിപ്പിച്ച ലിസ്റ്റുകൾക്ക് കാലാവധി നൽകാമായിരുന്നു. സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ചർച്ച ചെയ്യില്ലെന്ന സർക്കാർ നിലപാട് ഒരിക്കലും അംഗീകരിക്കാൽ കഴിയില്ല. ലിസ്റ്റിലുള്ള എല്ലാവർക്കും ജോലി നൽകാൻ കഴിയില്ല. പക്ഷേ ജോലി നൽകുന്നതിൽ സുതാര്യത വേണം. എന്നാൽ ഇപ്പോൾ നടക്കുന്ന നിയമനങ്ങളിൽ സുതാര്യതയില്ലെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. യുഡിഎഫ് കാലത്ത് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത് മാനദണ്ഡം അനുസരിച്ചാണ്. പി.എസ്.സിക്ക് വിടാത്ത തസ്തികകളിലാണ് അന്ന് നിയമനം നടത്തിയത്. എന്നാൽ ഇടത് സർക്കാർ അതല്ല ചെയ്യുന്നത്. തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം നിയമനം സ്ഥിരപ്പെടുത്തുകയാണ്. പത്ത് വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്തി എന്ന് പറയുന്ന സർക്കാർ 15 വർഷം കഴിഞ്ഞ താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് നിർദേശങ്ങളും ഉമ്മൻ ചാണ്ടി മുന്നോട്ട് വച്ചിട്ടുണ്ട്. ലിസ്റ്റുകളുടെ കാലാവധി പുതിയ ലിസ്റ്റ് വരുന്നതു വരെ നീട്ടുക. സിപിഒ ലിസ്റ്റ് ഒരു വർഷത്തേക്ക് നീട്ടുക. സ്ഥിരനിയമനം ലഭിച്ച അധ്യാപകർക്ക് ശമ്പളം നൽകുക. കായിക താരങ്ങൾക്ക് ഉടൻ നിയമനം നൽകുക എന്നിവയാണ് ഉമ്മന്‍ചാണ്ടി നല്‍കിയ നിര്‍ദേശങ്ങള്‍.