തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് ഉടവാൾ ഏറ്റുവാങ്ങി ഘോഷയാത്ര ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍, തമിഴ്‌നാട് ഐടി മന്ത്രി മനോ തങ്കരാജ്, കേന്ദ്രമന്ത്രി വി മുരളീധരൻ, കേരള തമിഴ്‌നാട് ദേവസ്വം വകുപ്പ് അധികൃതർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേരള തമിഴ്‌നാട് പൊലീസിന്‍റെ അകമ്പടിയോടെയാണ് പത്മനാഭപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നവരാത്രി ഘോഷയാത്ര തിരിക്കുന്നത്. കുഴിത്തുറയിൽ വിശ്രമിക്കുന്ന ഘോഷയാത്രാസംഘത്തെ നാളെ കേരള-തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ ആചാരപൂർവം കേരള സർക്കാർ സ്വീകരിക്കും. ശുചീന്ദ്രത്ത് നിന്നും മുന്നൂറ്റിനങ്കയുടെ വിഗ്രഹം ഇന്നലെ പുറപ്പെട്ടിരുന്നു.
നവരാത്രി ആഘോഷങ്ങള്‍ തുടക്കം; പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചു Also read: നവരാത്രി നാളില്‍ ബൊമ്മക്കൊലു ഒരുക്കി കാലാകാരന്മാരെ കാത്ത് അനില്‍കുമാര്‍
താണുമാലയ സ്വമി ക്ഷേത്രത്തിൽ എത്തിച്ചേർന്ന മുന്നൂറ്റിനങ്കയുടെ വിഗ്രഹവും, വേളിമല മുരുകൻ, പത്മനാഭപുരം കൊട്ടാര വളപ്പിലെ തേവാരക്കെട്ട് സരസ്വതി, തിരുവിതാംകൂർ മഹാരാജാവിന്‍റെ ഉടവാൾ എന്നിവയാണ് ആചാരപൂർവമുള്ള ഘോഷയാത്രയിൽ ഉള്ളത്. തിരുവന്തപുരത്ത് എത്തുന്നതോടെ 9 ദിവസം നടക്കുന്ന പൂജകൾക്ക് തുടക്കമാകും. നവരാത്രി പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ പൂർവസ്ഥാനങ്ങളിലേക്ക് തിരികെ എഴുന്നള്ളും.
തക്കല കൊട്ടാരത്തിൽ നിന്നും ആരംഭിക്കുന്ന നവരാത്രി ഘോഷയാത്രയ്ക്ക് കേരള സർക്കാരും മുഖ്യ സംഘാടകരാണ്. കഴിഞ്ഞ വർഷം കൊവിഡ് പശ്ചാത്തലത്തിൽ ഘോഷയാത്രയ്ക്ക് ഇരു സർക്കാരുകളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ ആചാര അനുഷ്‌ഠാനങ്ങൾക്ക് പ്രാധാന്യം നൽകി തന്നെയായിരിക്കും ഘോഷയാത്ര തിരുവനന്തപുരത്തെത്തുക.