തിരുവനന്തപുരം: വാളയാറിലേക്കു പോയ യുഡിഎഫ് ജനപ്രതിനിധികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ജനപ്രതിനിധികളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ജാഗ്രതയാണ് സര്‍ക്കാര്‍ കാട്ടിയത്. യുഡിഎഫ് എം.എല്‍.എ മാരോടും എം.പിമാരോടും നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞത് അവര്‍ക്ക് രോഗം വരാതിരിക്കാനാണ്. ഇത് അവര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ഇടിവി ഭാരതിനു നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ ചോദിച്ചു.
യുഡിഎഫ് ജനപ്രതിനിധികളെ നിരീക്ഷണത്തിലാക്കിയതില്‍ രാഷ്‌ട്രീയമില്ലെന്ന് എ. വിജയരാഘവന്‍ - സിപിഎം വാര്‍ത്തകള്‍
സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കാനുള്ള നടപടികളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവൻ.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് സ്വാഭാവികമായി ലഭിക്കുന്നതാണ് ഇപ്പോഴത്തെ പിന്തുണ. അതല്ലാതെ ഇടത് സൈബര്‍ ഗ്രൂപ്പുകളുടെ സെല്‍ഫ് പ്രൊമോഷനല്ല. ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കുണ്ടായ പരിഹാസ്യത മറച്ചു വയ്ക്കുന്നതിനുള്ള വാക്പ്രയോഗങ്ങളാണ് പ്രതിപക്ഷം ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. തുടക്കം മുതലേ കൊവിഡ് പ്രതിരോധ പ്രര്‍ത്തനങ്ങളെ താളം തെറ്റിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇതിന് ജനപിന്തുണ ലഭിക്കാത്തതുകൊണ്ടാണ് ജനപ്രതിനിധികളെ ഉപയോഗിച്ച് വാളയാറില്‍ പ്രതിപക്ഷം നാടകം കളിച്ചതെന്നും വിജരാഘന്‍ ആരോപിച്ചു.