തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ വികസന പദ്ധതികളെ തടസപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതികളെ തടസപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. കേരളത്തിൽ ഒരു വികസനവും പാടില്ലെന്ന ചിന്തയിൽ ഇഡിയെ അടക്കം കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണ്.
സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തകര്‍ക്കാൻ ശ്രമം നടക്കുന്നുവെന്ന് കോടിയേരി - ഇഡി അന്വേഷണം
ബിജെപി താത്പര്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് അന്വേഷണ ഏജൻസികൾ ആവേശത്തോടെ നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
![സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തകര്‍ക്കാൻ ശ്രമം നടക്കുന്നുവെന്ന് കോടിയേരി kodiyeri on ed investigation ed investigation latest news kodiyeri latest news കോടിയേരി ബാലകൃഷ്‌ണൻ ഇഡി അന്വേഷണം സിപിഎം ലേറ്റസ്‌റ്റ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9469592-thumbnail-3x2-k.jpg)
ഇടത് സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കില്ലെന്ന് മനസിലാക്കി വികസനത്തെ സ്തംഭിപ്പിക്കാമെന്ന ബിജെപി താത്പര്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് അന്വേഷണ ഏജൻസികൾ ആവേശത്തോടെ നടപ്പാക്കുന്നത്. എന്തിനാണ് സ്‌മാര്‍ട്ട് സിറ്റിയിലും, ഇ - മൊബിലിറ്റിയിലും അന്വേഷണം എന്ന് വ്യക്തമാക്കണം. അന്വേഷണ ഏജൻസികൾ മൊഴികൾ പുറത്ത് വിട്ട് വിവാദം സൃഷ്ടിക്കുകയാണ്. ബിജെപിയുടെ പത്രത്തിൽ വരുന്ന വാർത്തകൾ അന്വേഷണ ഏജൻസികൾ റിപ്പോർട്ടാക്കി കോടതിയിൽ കൊടുക്കുന്നു. അന്വേഷണം നിയന്ത്രിക്കുന്നത് ബിജെപിയാണെന്നും കോടിയേരി ആരോപിച്ചു.
അന്വേഷണ ഏജൻസികൾക്ക് നിയമപരമായി പ്രവർത്തിക്കാം. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ അതിനെ തുറന്നു കാട്ടുക തന്നെ ചെയ്യും. രമേശ് ചെന്നിത്തലയടക്കമുള്ളവരുടെ ബാർ കോഴയും സോളാർ അഴിമതി കഥകളും പുറത്ത് ചർച്ചയാകാതിരിക്കാനാണ് കോൺഗ്രസ് ഇക്കാര്യത്തിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. ഇതിനായി കോൺഗ്രസിന്‍റെ അഖിലേന്ത്യ നിലപാടിനെ പോലും സംസ്ഥാനത്തെ നേതാക്കൾ തള്ളി കളയുകയാണ്. ഇതിനെതിരെ ശക്തമായ പ്രചരണം നടത്തുമെന്നും കോടിയേരി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് അനുകൂല സാഹചര്യമാണ് ഉള്ളത്. 2015നെക്കാൾ സീറ്റും വോട്ടും ലഭിക്കും. സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടം ഉയർത്തി കാട്ടി ജനവിധി തേടുമെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.