തിരുവനന്തപുരം : കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വഞ്ചിയൂര്‍ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ മര്‍ദനം.
കേസിലെ പ്രതി വഫയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവർത്തകരുമായി അഭിഭാഷകർ വാക്കുതർക്കത്തിലേര്‍പ്പെടുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. സിറാജ് ദിനപത്രത്തിൻ്റെ ഫോട്ടോഗ്രഫർ ശിവജി, കെ.യു.ഡബ്ലിയു.ജെ നേതാവ് സുരേഷ് വെള്ളിമംഗലം എന്നിവരുടെ മൊബൈൽ ഫോണുകൾ അഭിഭാഷകർ തട്ടിപ്പറിച്ചു.
കെ.എം.ബഷീർ കേസ് പരിഗണിക്കുന്ന കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം വഞ്ചിയൂർ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മാധ്യമ പ്രവർത്തകർക്കെതിരെയും അഭിഭാഷകർക്കെതിരെയും വഞ്ചിയൂർ പൊലീസ് കേസെടുത്തു.
READ MORE:കെ എം ബഷീര്‍ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമനും വഫക്കും സമന്‍സ്
അതേസമയം കെ എം ബഷീര്‍ കേസ് അടുത്ത മാസം 27ന് വീണ്ടും വിചാരണ കോടതി പരിഗണിക്കും. ഒന്നാം പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായിരുന്നു.
കെ.എം.ബഷീർ കൊല്ലപ്പെട്ട കവടിയാർ മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജിയെ തുടർന്ന് കോടതി നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരു വർഷമായി നീണ്ടുപോയിരുന്നു.
2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്.