കേരളം

kerala

By

Published : Jan 27, 2020, 10:14 PM IST

ETV Bharat / city

കാട്ടാക്കട കൊലപാതകം; മുഖ്യപ്രതിയടക്കം നാല് പേര്‍കൂടി പിടിയില്‍

സ്വന്തം ഭൂമിയിൽ നിന്നും മണ്ണ് കടത്തുന്നത് തടഞ്ഞ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചുകൊന്ന സംഭവത്തിലാണ് അറസ്‌റ്റ്. ആകെ ഏഴ്‌ പേരാണ് ഇതുവരെ പിടിയിലായത്. മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്

തിരുവനന്തപുരം വാര്‍ത്തകള്‍  Kattakada murder case  trivandrum news  കാട്ടാക്കട കൊലപാതകം  മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചുകൊന്ന സംഭവം
കാട്ടാക്കട കൊലപാതകം; മുഖ്യപ്രതിയടക്കം നാല് പേര്‍കൂടി പിടിയില്‍

തിരുവനന്തപുരം:കാട്ടാക്കട അമ്പലത്തിൻകാലയിൽ സ്വന്തം ഭൂമിയിൽ നിന്നും മണ്ണ് കടത്തുന്നത് തടഞ്ഞ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചുകൊന്ന സംഭവത്തിൽ നാല് പ്രതികളെ കൂടി കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയും മണ്ണുമാന്തി യന്ത്രം ഉടമയുമായ ചാരുപാറ കോട്ടേക്കോണം വീട്ടിൽ സജു എന്ന സ്റ്റാൻലിൻ ജോൺ(48), ടിപ്പർ ഉടമ കിഴമച്ചൽ പദ്മിനി നിവാസിൽ ഉത്തമൻ എന്ന മണികണ്ഠൻ നായർ(34), ടിപ്പർ ഡ്രൈവർ കൊല്ലകോണം കുഴിവിള വീട്ടിൽ ലിനു(30), ക്ലീനർ മാറനല്ലൂർ കൂവളശ്ശേരി റോഡരികത്ത് വീട്ടിൽ മിഥുൻ(25) എന്നിവരെയാണ് ഇന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികൾ ഏഴായി. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാമത്തെ ടിപ്പർ ഡ്രൈവറായ ബൈജുവിനേയും, സഹായികളായ രണ്ട് പേരെയുമാണ് ഇനി പിടികൂടാനുള്ളത്.

കാട്ടാക്കട കൊലപാതകം; മുഖ്യപ്രതിയടക്കം നാല് പേര്‍കൂടി പിടിയില്‍

അമ്പലത്തിൻകാല ആലംകോട് കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ സംഗീത്(37) ആണ് കഴിഞ്ഞ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മണ്ണ് വിലയ്ക്ക് ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തിൽ അർധരാത്രിയോടെ കൊല്ലപ്പെട്ട സംഗീതിന്‍റെ പുരയിടത്തിൽ അതിക്രമിച്ച് കടക്കുകയും, തടയാൻ ശ്രമിച്ചപ്പോൾ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചുകൊല്ലുകയുമായിരുന്നു. കൊല്ലപ്പെട്ട സംഗീതിന്‍റെ അനുവാദമില്ലാതെ വസ്തുവിൽ നിന്നും മണ്ണെടുക്കുന്നതിന് എത്തിയ സംഘത്തെയും, വാഹനങ്ങളെയും സംഗീത് തടഞ്ഞതിലും പൊലീസിനെ വിളിച്ചതിലുമുള്ള വൈരാഗ്യത്തിലാണ് പ്രതികള്‍ കൊല നടത്തിയതെന്ന് റൂറല്‍ എസ്‌പി അശോക് പറഞ്ഞു.

പിടിയിലായ ഏഴ് പേരിൽ വിജിൻ, ലിനു, സജു, ഉത്തമൻ, മിഥുൻ, ഒളിവിലുള്ള ബൈജു എന്നിവരാണ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ളത്. ലാൽ കുമാറും, വിനീഷും പ്രതികളെ തൃപ്പരപ്പിൽ ഒളിവിൽ പോകാനും, വാഹനങ്ങൾ ഒളിപ്പിക്കാനും സഹായം ചെയ്തവരാണ്. വാഹനങ്ങൾ എല്ലാം ഫൊറൻസിക്ക് പരിശോധനക്ക് വിധേയമാക്കി. കൃത്യത്തിൽ കൂടുതൽ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സ്ഥലത്തു നിന്നുമെടുത്ത മണ്ണ് നിക്ഷേപിച്ച സ്ഥലത്തെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നതായി പൊലീസ് പറഞ്ഞു. ഒരു ടിപ്പറും, മണ്ണുമാന്തി യന്ത്രവും സജുവിന്‍റേതാണ്. മറ്റൊന്ന് ഉത്തമന്‍റെയും. സംഗീതുമായി മണ്ണെടുക്കാനെത്തിയവർ വാക്കേറ്റം നടക്കുമ്പോൾ സജു ഓടിച്ചെത്തിയ ബൈക്കും സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു.

സംഭവ ദിവസം തന്നെ പിടിയിലായ വിജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ കാട്ടാക്കട ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ, എസ്.ഐ. ഗംഗാപ്രസാദ്‌, ഗ്രേഡ് എസ്.ഐ.ഹെൻഡേഴ്സൻ, സീനിയർ സി.പി.ഒ. അനിൽകുമാർ, സി.പി.ഒ അഭിലാഷ്, മഹേഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details