തിരുവനന്തപുരം: കടയ്ക്കാവൂരില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ പൊലീസ് പിടിയില്‍. തുമ്പ സ്വദേശി ലിയോൺ ജോൺസൺ, കഴക്കൂട്ടം സ്വദേശി വിജീഷ്, പാറശ്ശാല സ്വദേശി വിഷ്‌ണു എന്നിവരാണ് കടയ്ക്കാവൂർ റെയിൽവേ സ്‌റ്റേഷന് സമീപത്ത് വച്ച് അറസ്റ്റിലായത്. ഇവരിൽ നിന്നും പത്ത് ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
അറസ്റ്റിലായ ലിയോൺ ജോൺസൺ മോഷണം, പിടിച്ചുപറി, ലഹരി മരുന്ന് വില്‍പന, വധശ്രമം അടക്കമുള്ള അനവധി കേസുകളിലെ പ്രതിയാണ്. കഴക്കൂട്ടം, തുമ്പ, മണ്ണന്തല, കഠിനംകുളം, വിഴിഞ്ഞം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
കടയ്ക്കാവൂരിൽ ലഹരി മരുന്നുമായി മൂന്ന് പേർ അറസ്റ്റില്‍ വാടക വീടെടുത്ത് ലഹരി മരുന്ന് കച്ചവടം ചെയ്‌തു വന്നിരുന്ന ഇയാളെ ആറ് മാസം മുമ്പ് കഠിനംകുളം പൊലീസ് എംഡിഎംഎയും നാടൻ ബോംബുകളുമായി പിടികൂടി റിമാന്‍ഡ് ചെയ്‌തിരുന്നു. ജാമ്യത്തിൽ ഇറങ്ങി ഇയാൾ വീണ്ടും ലഹരിമരുന്ന് കച്ചവടം തുടരുകയായിരുന്നു. ബെംഗളൂരുവിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്.
പിടിയിലായ മറ്റൊരു പ്രതി വിജീഷ് ദേശീയപാതയിൽ പള്ളിപ്പുറത്ത് വെച്ച് സ്വർണ വ്യാപാരിയുടെ വാഹനം തടഞ്ഞ് വെട്ടി പരിക്കേൽപ്പിച്ച് സ്വർണം കവർച്ച ചെയ്‌ത കേസിലെ പ്രധാന പ്രതിയാണ്. കഴക്കൂട്ടം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
Also read: വട്ടവടയിലേക്ക് വിൽപ്പനക്ക് കൊണ്ടുപോയ 228 ലിറ്റർ വിദേശ മദ്യം പിടികൂടി