കേരളം

kerala

By

Published : May 5, 2021, 8:31 PM IST

Updated : May 5, 2021, 9:11 PM IST

ETV Bharat / city

99/140... എല്‍ഡിഎഫിന്‍റെ തുടർ "വിജയ"മന്ത്രം

കഴിഞ്ഞ സർക്കാരിനെ പ്രതിരോധത്തിലാക്കിയത് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളും വിവാദങ്ങളുമായിരുന്നില്ല. നിപ, പ്രളയം, കൊവിഡ്, ഇതിനെല്ലാം പിന്നിലായിരുന്നു പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ.

election special story  how ldf won the election  kerala election result  കേരള തെരഞ്ഞെടുപ്പ് വാർത്തകള്‍  പിണറായി വിജയൻ  എല്‍ഡിഎഫ് വാർത്തകള്‍
99/140... എല്‍ഡിഎഫിന്‍റെ തുടർ "വിജയ"മന്ത്രം

ലോകം ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. കൊവിഡ് മഹാമാരിയായി, രണ്ടാം തരംഗമായി ഇന്നും നമുക്ക് മുന്നിലുണ്ട്. രാജ്യം ഒരിറ്റ് ശ്വാസത്തിനായി കേഴുമ്പോൾ കേരളം വലിയ ജാഗ്രതയിലാണ്. മരണം മാത്രം ശ്വസിക്കേണ്ടി വരുന്ന മനുഷ്യരുടെ എണ്ണം രാജ്യമെങ്ങും വർധിക്കുകയാണ്. പ്രാണവായു നഷ്ടമാകുന്ന നിമിഷത്തെ കുറിച്ച് ആർക്കും ചിന്തിക്കാനാകില്ല. കൊവിഡ് സംഹാരരൂപിയാകുന്നത് മുൻപ് തന്നെ കേരളം നേരിട്ടത് പ്രാണനെടുക്കുന്ന നിപയെ. അതിനു മുൻപും ശേഷവും രണ്ട് മഹാപ്രളയങ്ങൾ.

2016ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളും വിവാദങ്ങളുമായിരുന്നില്ല. നിപ, പ്രളയം, കൊവിഡ്, ഇതിനെല്ലാം പിന്നിലായിരുന്നു പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ. പക്ഷേ പ്രതിസന്ധി പല രൂപത്തില്‍ ആഞ്ഞടിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ, അതിജീവിക്കാൻ പിണറായി വിജയൻ നേതൃത്വം നല്‍കിയ എല്‍ഡിഎഫ് സർക്കാർ കാണിച്ച മിടുക്കാണ് തുടർഭരണം എന്ന വാക്കിന് തന്നെ കേരളത്തില്‍ പ്രസക്തിയുണ്ടാകാൻ കാരണം.

ഒപ്പം നിന്ന സർക്കാർ

എവിടെ, എങ്ങനെ, എന്നറിയാതെ നിപ മനുഷ്യ ജീവൻ കവർന്നെടുത്ത് തുടങ്ങിയപ്പോൾ തന്നെ കേരളത്തിലെ ആരോഗ്യവകുപ്പ് വളരെ വേഗം ഉണർന്നു. രോഗം പടരാതെ തടഞ്ഞുനിർത്തുക മാത്രമല്ല, മലയാളിയെ മരണത്തിലേക്ക് കൈവിടാതെ പിടിച്ചു നിർത്താനും ആരോഗ്യവകുപ്പിന്‍റെ ഇടപെടല്‍ കൊണ്ട് സാധ്യമായി. 2018ലെ പ്രളയത്തില്‍ 12 ജില്ലകളും കഴുത്തോളം വെള്ളത്തില്‍ മുങ്ങി. മലയോര മേഖലകളില്‍ തുടർച്ചയായ ഉരുൾപൊട്ടല്‍, 35 അണക്കെട്ടുകൾ തുറന്നു. 483 ജീവനുകളാണ് പ്രളയം കവർന്നത്. നഷ്ടങ്ങൾ വേറെ. തുടർച്ചായ രണ്ടാം വർഷവും പ്രളയം. 22 മരണം. ഉരുൾ പൊട്ടലുകൾ സമ്മാനിച്ച ദുരന്തവും കാർഷിക മേഖലകളില്‍ അടക്കം ഉണ്ടാക്കിയ നഷ്ടവും ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. പക്ഷേ പ്രകൃതി നല്‍കിയ ദുരന്ത പാഠത്തെ, നവകേരള നിർമിതി എന്ന വാക്കുകൊണ്ട് അതിജീവിക്കാൻ കേരള സർക്കാരിന് കഴിഞ്ഞു എന്ന് വേണം പറയാൻ.

പ്രളയം

കൂടുതല്‍ വായനയ്‌ക്ക്:'അവരുടേത് ജീവന്മരണ പോരാട്ടമായിരുന്നു'; ജയിച്ച വനിതകള്‍ക്ക് ആശംസയുമായി ഡബ്ല്യുസിസി

നേരത്തെ പല സർക്കാരുകളും കേരളത്തിന്‍റെ വികസനത്തില്‍ നിർണായക ഇടപെടലുകൾ നടത്തിയപ്പോഴും ജനത്തിന്‍റെ കാഴ്‌ചയില്‍, അനുഭവത്തില്‍ വികസനമെന്ന വാക്ക് എത്തിക്കാൻ പ്രളയത്തിന് ശേഷമുള്ള പുനർനിർമിതിയും പാലാരിവട്ടം പാലവും ആലപ്പുഴ, കൊല്ലം ബൈപ്പാസും ഗെയില്‍ വാതക പൈപ്പ് ലൈനുമെല്ലാം പിണറായി സർക്കാരിന്‍റെ ഉദാഹരണങ്ങളായി. നമ്മുടെ വിദ്യാലയങ്ങൾ ആധുനികമായി, ആശുപത്രികൾ ലോക നിലവാരത്തിലേക്ക് ഉയർന്നു. അഴിമതിയില്ലാത്ത പൊതുമരാമത്ത് വകുപ്പ് അങ്ങനെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും പറഞ്ഞ സമയത്തിന് മുന്നേ പൂർത്തിയാക്കി. പ്രളയകാലം മുതല്‍ ഈ കൊവിഡ് കാലം വരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനങ്ങൾ, വിരുദ്ധാഭിപ്രായങ്ങൾ നിരവധിയുണ്ടായി എങ്കിലും ആദ്യം വല്ലപ്പോഴുമായി വൈകിട്ട് ആറ് മുതല്‍ തുടങ്ങിയ വാർത്താസമ്മേളനങ്ങൾ സാധാരണ ജനങ്ങൾക്ക് നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല. സ്ത്രീകൾ അടക്കമുള്ള വലിയൊരു വിഭാഗം പോളിങ് സ്റ്റേഷനിലെത്തിയപ്പോൾ ഓർത്തതും അതൊക്കെയാകും.

തകർക്കാനാകാത്ത പ്രതിരോധം

ഭരിക്കുന്ന സർക്കാരുകൾക്ക് എതിരെ പ്രതിപക്ഷം നിരന്തരമായ ആരോപണങ്ങൾ കൊണ്ടുവരുന്നത് സ്വാഭാവികമാണ്. പക്ഷേ പോയ അഞ്ച് വർഷം കേരളത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും എതിരെ അനുദിനം പുതിയ പുതിയ ആരോപണങ്ങളാണ് ഉയർത്തിക്കൊണ്ടുവന്നത്. ഇവയില്‍ പലതും സർക്കാരിന് പിന്നീട് തിരുത്തേണ്ടി വന്നു. ബന്ധു നിയമനം, സ്പ്രിങ്‌ഗളർ, ലൈഫ് മിഷൻ, ആഴക്കടല്‍, സ്വർണക്കടത്ത്, ഡോളർകടത്ത്, പിൻവാതില്‍ നിയമനം തുടങ്ങി പ്രതിപക്ഷം കൊണ്ടുവന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയാൻ പിണറായിയും മന്ത്രിമാരും തയ്യാറായില്ല. പകരം കേരളം എവിടെയെല്ലാം പ്രതിസന്ധി നേരിടുന്നുണ്ട്, എന്ന് കണ്ടറിഞ്ഞ് അവിടെ ജനങ്ങൾക്കൊപ്പം നില്‍ക്കുമെന്ന ഉറപ്പാണ് സിപിഎമ്മും എല്‍ഡിഎഫും നടത്തിയത്. മുൻകാലങ്ങളില്‍ എല്‍ഡിഎഫില്‍ കണ്ടിരുന്ന സിപിഎം -സിപിഐ പോര് ഇത്തവണ എവിടെയും പുറത്തുവന്നില്ല.

പിണറായി വിജയൻ, രമേശ് ചെന്നിത്തല

ഏത് വിഷയത്തിലും സർക്കാരിനും പിണറായി വിജയനും ഒപ്പം നില്‍ക്കാനാണ് സിപിഐ നേതൃത്വം ശ്രമിച്ചത്. പറയേണ്ട കാര്യങ്ങൾ മുന്നണി ചർച്ചയില്‍ ഒതുക്കിയ കാനം രാജേന്ദ്രനും (സിപിഐ സംസ്ഥാന സെക്രട്ടറി) സംഘവും പിണറായിക്ക് നല്‍കിയ പിന്തുണ ചെറുതല്ല. എല്‍ഡിഎഫ് ലേബലിലും സിപിഎം പിന്തുണയിലും ജയിച്ചുവന്ന സ്വതന്ത്രൻമാർ പോലും കടുത്ത പാർട്ടി വക്താക്കളായി.

പിണറായി വിജയനും കാനം രാജേന്ദ്രനും

അതിനെല്ലാമുപരി ഏത് പ്രതിസന്ധികാലത്തും എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കാനും എടുത്ത തീരുമാനം കർശനമായി നടപ്പാക്കാനും പിണറായി വിജയൻ കാണിച്ച മിടുക്ക് സർക്കാരിനെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ പ്രാപ്‌തമാക്കി. സുപ്രധാന വിഷയങ്ങളില്‍ കോടതികളില്‍ നിന്ന് പോലും എതിർപ്പ് നേരിടേണ്ടി വന്നിട്ടും സർക്കാർ കുലുങ്ങിയില്ല, പകരം അവർ മറ്റ് മാർഗങ്ങൾ തേടി. ഏത് വിഷയവും ജനങ്ങൾക്ക് വേണ്ടിയാണെന്ന് ബോധ്യപ്പെടുത്താൻ സിപിഎമ്മും സർക്കാരും നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു.

കൂടുതല്‍ വായനയ്‌ക്ക്:നിയമസഭയിലേക്ക് 11 വനിത എംഎല്‍എമാര്‍ ; പത്തുപേരും ഭരണപക്ഷത്ത്

സ്വർണക്കടത്ത്, ലൈഫ് മിഷൻ മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന്, സാമ്പത്തിക തട്ടിപ്പ് കേസ് അടക്കം കേന്ദ്ര ഏജൻസികൾ കേരളത്തിലും പുറത്തും സർക്കാരിനെയും മന്ത്രിമാരെയും വേട്ടയാടിയപ്പോഴും പിണറായിയും സംഘവും കുലുങ്ങിയില്ല. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് എതിരെ കേസെടുക്കാനാണ് പിണറായി അപ്പോൾ ശ്രമം നടത്തിയത്. സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ട് പേർ പ്രതികളായപ്പോഴും അതില്‍ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ 90 ദിവസത്തോളം ജയിലില്‍ കിടന്നപ്പോഴും വരട്ടെ നോക്കാം എന്ന പിണറായി വിജയന്‍റെ നിലപാടിനൊപ്പമായിരുന്നു കേരളം.

കൈവിടാത്ത ജാഗ്രത

പ്രകൃതി ദുരന്തങ്ങൾ മുതല്‍ പ്രതിപക്ഷ ആക്രമണം വരെ തുടർച്ചയായി വരുമ്പോഴും ഒരു ദിവസം പോലും പിണറായി വിജയന്‍റെ വാർ റൂമും കേരളത്തിലെ ആരോഗ്യ, റവന്യു വകുപ്പുകളും ജാഗ്രത കൈവിട്ടില്ല. കേരളം ഇന്നുവരെ നേരിടാത്ത പ്രളയം കാലം മുതല്‍ ചെറിയൊരു വീഴ്ച പോലും സർക്കാരിന് തിരിച്ചടിയാകും എന്നറിയാവുന്ന പിണറായി വിജയൻ കാണിച്ച ജാഗ്രത വളരെ വലുതാണ്. പ്രളയം മനുഷ്യ നിർമിതമാണെന്നും കൊവിഡ് പ്രതിരോധത്തില്‍ വീഴ്‌ചയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുമ്പോഴെല്ലാം നിങ്ങൾക്ക് ഒപ്പമുണ്ട് എന്ന് മുഖ്യമന്ത്രി സാധാരണക്കാരോട് ആവർത്തിച്ചുകൊണ്ടിരുന്നു.

നിപ

ഓരോ വാർത്താസമ്മേളനത്തിലും അദ്ദേഹം പരിഗണിച്ചത് കേരളത്തില്‍ ഇതുവരെ ആരും പരിഗണിക്കാതിരുന്ന നിരവധി ജന്തുജാലങ്ങളെയാണ്. ഈ നാട്ടില്‍ ആരും പട്ടിണി കിടക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തെരുവില്‍ അലഞ്ഞു തിരിയുന്ന മനുഷ്യരെയും അമ്പലങ്ങളിലെ അന്നത്തെ മാത്രം ആശ്രയിച്ചിരുന്ന കുരങ്ങൻമാരെയും തെരുവ് നായ്‌ക്കളെയും പക്ഷികളെയും പട്ടിണിയിലേക്ക് തള്ളിവിടില്ലെന്ന് ആവർത്തിച്ച് പറയുക മാത്രമല്ല, അത് പ്രാവർത്തികമാക്കുകയും ചെയ്തു. പ്രതിപക്ഷം അടക്കം നടത്തിയ സൈബർ പ്രചാരണങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കാൻ കാണിച്ച ജാഗ്രതയും അതിന് ഒരുക്കിയ സംവിധാനങ്ങളും രണ്ടാം പിണറായി സർക്കാരിന്‍റെ വരവിന് കൂടുതല്‍ ഗുണം ചെയ്തു എന്നു വേണം അനുമാനിക്കാൻ.

കൂടുതല്‍ വായനയ്‌ക്ക്:ഷാജിയെ അട്ടിമറിച്ച് സുമേഷ് ; കണ്ണൂരില്‍ ലീഗിന് രണ്ടിടത്തും തോല്‍വി

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട വൻ തോല്‍വി മറക്കാനും മറികടക്കാനും സിപിഎം അതിന്‍റെ എല്ലാ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗിച്ചു. ജനങ്ങൾക്കൊപ്പം നില്‍ക്കുക എന്നത് മാത്രമായിരുന്നു അവർക്ക് മുന്നിലുണ്ടായിരുന്ന മാർഗം. അതിന് വേണ്ടതെല്ലാം (പ്രളയ രക്ഷാപ്രവർത്തനം, കൊവിഡ് ജാഗ്രതാ പ്രവർത്തനം അടക്കം) മികച്ച സംഘടനാ സംവിധാനം ഉപയോഗിച്ച് സിപിഎം നടത്തി വിജയിപ്പിച്ചു.

ഒരിക്കലുമില്ലാത്ത സാമൂഹിക അകലം

തുടർ ഭരണം സ്വപ്‌നം കണ്ട സർക്കാരിന് കേരള സമൂഹത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമുള്ള പിന്തുണ ആവശ്യമായിരുന്നു. പക്ഷേ വർഗീയ, സാമുദായിക കക്ഷികളുമായി കൃത്യമായ അകലം പാലിക്കാനാണ് പിണറായി വിജയൻ ഇത്തവണ ശ്രമിച്ചത്. ആരെല്ലാം ഒപ്പമുണ്ടാകണം എന്ന കാര്യത്തില്‍ പോലും മുൻധാരണ പിണറായിക്ക് ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫയർ പാർട്ടിയുമായി യുഡിഎഫ് ബന്ധമുണ്ടാക്കിയപ്പോൾ അതിനെ പരസ്യമായി എതിർത്ത് എല്‍ഡിഎഫ് നേട്ടമുണ്ടാക്കി.

നേരത്തെ പിഡിപിയുമായി സഖ്യമുണ്ടാക്കി പരാജയം രുചിച്ച അനുഭവം പിണറായിക്ക് മുന്നിലുണ്ട്. എൻഎസ്‌എസും എസ്എൻഡിപിയുമെല്ലാം പല രൂപത്തില്‍ സ്വാധീനിക്കാനും ആക്രമിക്കാനും ശ്രമിച്ചപ്പോൾ അവിടെ സമവായത്തിനും സഖ്യത്തിനും സിപിഎം ശ്രമിച്ചില്ല. പകരം സമുദായ സംഘടനകൾക്ക് കീഴടങ്ങില്ലെന്ന സന്ദേശമാണ് പിണറായി നല്‍കിയത്. അത് കേരളത്തിലെ യുവജനങ്ങളില്‍ വലിയൊരു വിഭാഗം ജനങ്ങളെ സ്വാധീനിക്കുമെന്നുറപ്പാണ്. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വർഗീയ, സാമുദായിക കക്ഷികൾ കേരള സർക്കാരില്‍ ഇടപെടല്‍ നടത്തുന്നത് കുറയുന്നതിനും പോയ അഞ്ച് വർഷം സാക്ഷിയായി.

തുടർഭരണത്തിനായി കരുതല്‍

പിണറായി സർക്കാർ മൂന്നാം വർഷം പിന്നിടുമ്പോഴേക്കും ഭരണത്തുടർച്ച എന്ന ആശയം പതിയെ ജനങ്ങളിലേക്ക് എത്തിക്കാൻ എല്‍ഡിഎഫ് ശ്രമം തുടങ്ങിയിരുന്നു. സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച വേണം, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഇത്രയും നന്നായി ചെയ്യുന്ന ഒരു സർക്കാർ ഇതുവരെ കേരളത്തിലില്ല, അതിനാല്‍ ഭരണ തുടർച്ച വേണം തുടങ്ങിയ ചർച്ചകൾ വളരെ നേരത്തെ തുടങ്ങിയിരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി അതിനുള്ള വഴിയൊരുക്കി.

ആലപ്പുഴ ബൈപ്പാസ്

മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് ഒരേ മനസോടെ ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ കൊവിഡ് കാലത്തും നേരിട്ടിറങ്ങി. അതിനെല്ലാമുപരി പിണറായി വിജയൻ എന്ന ബ്രാൻഡ് അപ്പൊഴേക്കും കേരളത്തിലെ സാധാരണക്കാരുടെ മനസില്‍ കൃത്യമായ ഇടം നേടിയിരുന്നു. മുഖ്യമന്ത്രിയായി ആര് വരണം എന്ന ചോദ്യത്തിന് പിണറായി വിജയൻ എന്ന പേര് മാത്രമാണുണ്ടായിരുന്നത്. യുഡിഎഫില്‍ രമേശ് ചെന്നിത്തലയും അവസാന ലാപ്പില്‍ ഉമ്മൻചാണ്ടിയും എത്തിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. കൊവിഡ് മഹാമാരിയായി മുന്നില്‍ നില്‍ക്കുമ്പോൾ വിവാദങ്ങൾക്കല്ല, വികസനത്തിനാണ് വോട്ടെന്ന് ജനം ഉറപ്പിച്ചു. ആരോപണങ്ങൾക്കല്ല, ക്ഷേമത്തിനും കരുതലിനുമാണ് വോട്ടെന്ന് ജനം ആവർത്തിച്ചുപറഞ്ഞു. ആ വോട്ട് പെട്ടിയില്‍ വീണു, 99 സീറ്റുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ, തുടർച്ചയായി രണ്ടാംതവണയും കേരളത്തില്‍ അധികാരത്തിലെത്തി.

Last Updated : May 5, 2021, 9:11 PM IST

ABOUT THE AUTHOR

...view details