തിരുവനന്തപുരം:മലയോരമേഖലയിൽ മഴ ശക്തമായതോടെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടത്തും ആദിവാസി ഊരുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. ആദിനാട് ഗ്രാമപഞ്ചായത്തിലെ കോട്ടൂർ, എലിമല, വാഴപ്പള്ളി, ചപ്പാത്ത്, തമ്പു താങ്ങി എന്നിവിടങ്ങളില്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മഴവെള്ളം ഇരച്ചുകയറി.
മലയോര മേഖലയില്‍ കനത്തമഴ; ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു - അഗസ്ത്യ വന മേഖല
ആദിനാട് ഗ്രാമപഞ്ചായത്തിലെ കോട്ടൂർ, എലിമല, വാഴപ്പള്ളി, ചപ്പാത്ത്, തമ്പു താങ്ങി എന്നിവിടങ്ങളില്‍ വീടുകളിലും കടകളിലും വെള്ളം കയറി

ചോനാൻപാറ, വാലിപ്പാറ കൈതോട്, അണകാൽ തുടങ്ങിയ ആദിവാസി ഊരുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടത്തെ പാലങ്ങൾ പലതും ഒലിച്ചുപോയി. അഗസ്ത്യ വന മേഖലയിലെ ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. നെടുമങ്ങാട് കല്ലിംഗലിന് സമീപത്തെ കടകളിൽ വെള്ളം കയറി. കിളളിയാർ കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം. പാലോട്, വിതുര പ്രദേശങ്ങളിൽ വെള്ളം കയറി കൃഷി നശിച്ചു. നെയ്യാറിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. നെയ്യാർഡാം ഫിഷറീസ് അക്വേറിയം ഇത്തവണയും വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ തവണ ഏഴ് ലക്ഷം രൂപയുടെ മീനുകൾ ഒഴുകിപ്പോയിരുന്നു. ഇത്തവണയും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.