രാഹുലിന്‍റെയും പ്രിയങ്കയുടെയും ഹത്രസിലേക്കുള്ള യാത്ര ബെൽച്ചിയൽ സംഭവത്തിന് സമാനമെന്ന് ഉമ്മന്‍ചാണ്ടി - oommen chandy latest statement about hathras gagrape
1977ൽ ബിഹാറിലെ പാറ്റ്നയിലെ ബെൽച്ചിയയിൽ ദളിത് കൂട്ടകൊല നടന്ന സ്ഥലം ഏറെ ദുര്‍ഘടങ്ങള്‍ മറികടന്ന് ഇന്ദിരാഗാന്ധി സന്ദർശിച്ചിരുന്നു
![രാഹുലിന്‍റെയും പ്രിയങ്കയുടെയും ഹത്രസിലേക്കുള്ള യാത്ര ബെൽച്ചിയൽ സംഭവത്തിന് സമാനമെന്ന് ഉമ്മന്‍ചാണ്ടി congress leader oommen chandy latest statement about hathras gagrape ഉമ്മന്‍ചാണ്ടി ഹത്രാസ് ബലാത്സംഗം ഉമ്മന്‍ചാണ്ടി വാര്‍ത്തകള്‍ ഹത്രാസ് ബലാത്സംഗം വാര്‍ത്തകള്‍ രാഹുല്‍ ഗാന്ധി ഹത്രാസ് oommen chandy latest statement about hathras gagrape congress leader oommen chandy latest statement](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9039088-987-9039088-1601735071891.jpg)
തിരുവനന്തപുരം: ഹത്രസില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനുള്ള രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും യാത്ര പണ്ട് ഇന്ദിരാ ഗാന്ധി നടത്തിയ ബെൽച്ചിയൽ യാത്രയുടെ തനിയാവർത്തനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. 1977ൽ ബിഹാറിലെ പാറ്റ്നയിലെ ബെൽച്ചിയയിൽ ദളിത് കൂട്ടകൊല നടന്ന സ്ഥലം ഇന്ദിരാഗാന്ധി സന്ദർശിച്ചിരുന്നു. കനത്ത മഴ കാരണം എല്ലാ ഗതാഗത മാർഗങ്ങളും ഒലിച്ചുപോയിരുന്നു. എന്നാൽ ഇന്ദിരാഗാന്ധി പിന്മാറിയില്ല. തീവണ്ടിയിലും, ജീപ്പിലും, ട്രാക്ടറിലും ആനപ്പുറത്തുമായി മാറി മാറി സഞ്ചരിച്ചാണ് ഇന്ദിരാ ഗാന്ധി സ്ഥലത്ത് എത്തിയത്. ഇത് ഭയചകിതരായ ഗ്രാമീണർക്ക് ആശ്വാസം നൽകിയിരുന്നുവെന്നും ഇതേ ചരിത്രമാണ് ഹത്രസില്‍ കാണുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഹുലിനും സംഘത്തിനും മുന്നിൽ ഭരണകൂടമാണ് തടസം നിൽക്കുന്നത്. ഇരയായ പെൺകുട്ടിയുടെ വീട്ടിൽ ആരും എത്തിപ്പെടാതിരിക്കാന്‍ കനത്ത വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇത് ജനാധിപത്യ ഇന്ത്യയിൽ തന്നെയാണോ നടക്കുന്നത് എന്നതില്‍ സംശയമുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ദളിതരുടെ മാനത്തിന് വില ചോദിച്ചവരൊക്കെ പിന്നീട് വലിയ വില നൽകേണ്ടി വന്നിട്ടുണ്ടെന്നും 'അര റൊട്ടി തിന്നും ഇന്ദിരയെ തിരികെ കൊണ്ടുവരുമെന്ന്' ബെൽച്ചിയയിൽ മുഴങ്ങിയ മുദ്രാവാക്യം വീണ്ടും മുഴങ്ങുമെന്നും ഉമ്മൻചാണ്ടി പ്രസ്താവനയിൽ വ്യക്തമാക്കി.