തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എല്‍.ഡി.എഫുമായി ബന്ധമുള്ള ഒരാളെ ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ പുകമറ സൃഷ്‌ടിക്കാനാണ് പ്രതിപക്ഷ ശ്രമം. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. എല്ലാ സഹായങ്ങളും അന്വേഷണത്തിന് വാഗ്ദാനം ചെയ്തു. വിവിധ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണ്. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധമുണ്ടെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ എല്‍ഡിഎഫുമായി ബന്ധപ്പെട്ട ഒരാളെ കാട്ടിത്തരാൻ വെല്ലുവിളിച്ച് മുഖ്യമന്ത്രി - സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍
സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിച്ച് സംശയത്തിന്‍റെ ആനുകൂല്യങ്ങള്‍ നേട്ടമാക്കാന്‍ നോക്കുകയാണ് പ്രതിപക്ഷം. ആര്‍.എസ്.എസിനെയും ജമാ അത്തെ ഇസ്ലാമിയെയും അവര്‍ കൂട്ടു പിടിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
![സ്വര്‍ണക്കടത്തില്‍ എല്‍ഡിഎഫുമായി ബന്ധപ്പെട്ട ഒരാളെ കാട്ടിത്തരാൻ വെല്ലുവിളിച്ച് മുഖ്യമന്ത്രി cm reply on gold smuggling. gold smuggling news അസംബ്ലി വാര്‍ത്തകള്‍ സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍ മുഖ്യമന്ത്രി പിണറായി വിജയൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8543300-thumbnail-3x2-k.jpg)
പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലോ ഇതിനെതിരെ അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലോ ഇങ്ങനെയൊരു പരാമര്‍ശമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്ന് തെളിഞ്ഞു. വ്യാജമായ പ്രചാരണങ്ങള്‍ ചില മാധ്യമങ്ങള്‍ അന്ധമായി പ്രചരിപ്പിക്കുകയാണ്. ഇതിന് വസ്തുതകളുമായി ഒരു ബന്ധവുമില്ല. ഫയലുകളുടെ ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയാണ് ഇത് പ്രചരിപ്പിച്ചത്. സര്‍ക്കാരിനെ ഇറക്കാന്‍ പ്രതിപക്ഷം കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിച്ച് സംശയത്തിന്‍റെ ആനുകൂല്യങ്ങള്‍ നേട്ടമാക്കാന്‍ നോക്കുകയാണ് പ്രതിപക്ഷം. ആര്‍.എസ്.എസിനെയും ജമാ അത്തെ ഇസ്ലാമിയെയും അവര്‍ കൂട്ടു പിടിച്ചിരിക്കുന്നു. ആരോപണങ്ങള്‍ വസ്തുതയുടെ അടിസഥാനത്തിലായിരിക്കണം. അതിന് തെളിവുണ്ടാകണം. ബി.ജെ.പിയുടെ ബി ടീമാകാനാണോ കോണ്‍ഗ്രസ് ശ്രമം അതോ കോണ്‍ഗ്രസിന്‍റെ ബി ടീമാകാനാണോ ബി.ജെ.പി ശ്രമം. ഇത് തിരിച്ചറിയാനാകാത്ത സാഹചര്യമാണ് കേരളത്തിലെന്നും അവിശ്വാസ പ്രമേയത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യം വിളിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.