തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പളവിതരണ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സി.ഐ.ടി.യു ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ അനിശ്ചിതകാല ഉപരോധസമരം ആരംഭിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ വേണ്ടത്ര ഇടപെടുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. ഈ മാസം പകുതി പിന്നിട്ടിട്ടും പതിനഞ്ച് ദിവസത്തെ ശമ്പളം മാത്രമാണ് കെ.എസ്.ആർ.ടി.സി.യിൽ വിതരണം ചെയ്‌തിട്ടുള്ളത്.
കെ.എസ്.ആര്‍.ടി.സി ശമ്പളവിതരണ പ്രതിസന്ധി; സി.ഐ.ടി.യു അനിശ്ചിതകാല സമരത്തിലേക്ക് - transport minister
ഈ മാസം പകുതി പിന്നിട്ടിട്ടും പതിനഞ്ച് ദിവസത്തെ ശമ്പളം മാത്രമാണ് കെ.എസ്.ആർ.ടി.സി.യിൽ വിതരണം ചെയ്‌തിട്ടുള്ളത്.
![കെ.എസ്.ആര്‍.ടി.സി ശമ്പളവിതരണ പ്രതിസന്ധി; സി.ഐ.ടി.യു അനിശ്ചിതകാല സമരത്തിലേക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5107218-thumbnail-3x2-kstrc.jpg)
ശമ്പളം കിട്ടാതായതോടെ ജീവനക്കാര്‍ നിത്യചെലവുകള്‍ക്ക് പോലും വഴിയില്ലാതെ വലയുകയാണ്. തുടർച്ചയായി രണ്ടാം മാസമാണ് കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളം മുടങ്ങുന്നത്. ഇതോടെയാണ് ശക്തമായ പ്രതിഷേധവുമായി സി.ഐ.ടി.യു രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം ട്രാൻസ്‌പോർട്ട് ഭവന്‍റെ എല്ലാ ഗേറ്റുകളും സമരക്കാർ ഉപരോധിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്‍റിനാണ് പ്രതിസന്ധിയുടെ ഉത്തരവാദിത്വമെന്ന് പറയുമ്പോഴും ഗതാഗത മന്ത്രിക്കെതിരെയും ഭരണപക്ഷ സംഘടന വിമർശനം ഉയര്‍ത്തുന്നുണ്ട്.
ഐ.എൻ.ടി.യു.സിയും ബി.എം.എസും ഒരാഴ്‌ചയായി സമരത്തിലാണ്. ശമ്പളം കിട്ടാത്ത മനോവിഷമത്തിൽ പാപ്പനംകോട് ഒരു ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സർക്കാർ അനുവദിച്ച 15 കോടി രൂപയും ദിവസവരുമാനവും കൊണ്ടാണ് 15 ദിവസത്തെ ശമ്പളം നൽകിയത്. ബാക്കി ശമ്പളം നൽകാൻ 40 കോടി രൂപയെങ്കിലും വേണം. സർക്കാർ സഹായമില്ലെങ്കിൽ ശമ്പളം വിതരണം നടക്കില്ലെന്ന് വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ആവശ്യത്തോട് ധനവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിസന്ധി പരിഹരിക്കുന്നതിന് ചർച്ച തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവച്ചു. അതേസമയം ഈ മാസം 28ന് ബാക്കി ശമ്പളവും വിതരണം ചെയ്യുമെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്‍മെന്‍റ് അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.