കേരളം

kerala

By

Published : Jan 24, 2022, 8:23 PM IST

ETV Bharat / city

''രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നത് കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള ഗൂഢ തന്ത്രമെന്ന്''

ദേവികുളം ഡെപ്യൂട്ടി തഹസീല്‍ദാറായിരുന്ന എം.ഐ രവീന്ദ്രൻ ലാന്‍ഡ് അസൈന്‍മെന്‍റ് (ഭൂപതിവ്) സ്‌പെഷ്യല്‍ തഹസീല്‍ദാറായി നിയമിതനായ ശേഷം അനുവദിച്ച 535 അനധികൃത പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്നറിയപ്പെടുന്നത്

രവീന്ദ്രന്‍ പട്ടയങ്ങള്‍ controversial title deeds in munnar raveendran pattayam cancellation of raveendran pattayam in devikulam ദേവികുളം അനധികൃത പട്ടയം രവീന്ദ്രൻ പട്ടയം റദ്ദാക്കൽ മൂന്നാർ അനധികൃത കയ്യേറ്റം എംഎം മണി മൂന്നാർ പട്ടയ ഭൂമി
രവീന്ദ്രന്‍ പട്ടയങ്ങള്‍ നേരത്തേ റദ്ദാക്കേണ്ടവ, ഇപ്പോള്‍ റദ്ദാക്കുന്നത് അനധികൃത കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള ഗൂഢ തന്ത്രമെന്ന് വിദഗ്ധര്‍, പ്രതിക്കൂട്ടില്‍ സിപിഐയും സിപിഎമ്മും

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാന്‍ 2006ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ദൗത്യ സംഘമാണ് ദേവികുളം വില്ലേജിലെ രവീന്ദ്രന്‍ പട്ടയങ്ങളുടെ കഥ പുറം ലോകത്തെത്തിച്ചത്. 1999ലെ നായനാര്‍ സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.ഇ ഇസ്മായിലാണ് ദേവികുളം ഡെപ്യൂട്ടി തഹസീല്‍ദാറായിരുന്ന എം.ഐ രവീന്ദ്രനെ ലാന്‍ഡ് അസൈന്‍മെന്‍റ് (ഭൂപതിവ്) സ്‌പെഷ്യല്‍ തഹസീല്‍ദാറായി നിയമിച്ചത്. ഇദ്ദേഹം രണ്ടു തവണയായി അനുവദിച്ച 535 അനധികൃത പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്നറിയപ്പെടുന്നത്.

മൂന്നാര്‍ ദൗത്യ സംഘ തലവനായിരുന്നു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ സുരേഷ്‌ കുമാറാണ് ഈ അനധികൃത പട്ടയങ്ങളുടെ വിവരം പുറം ലോകത്തെ ആദ്യമായി അറിയിക്കുന്നത്. രവീന്ദ്രന്‍ ആദ്യമായി മൂന്നാര്‍ ടൗണില്‍ പട്ടയം അനുവദിച്ചത് മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന പി.കെ വാസുദേവന്‍ നായര്‍ക്കും ഭാര്യയ്ക്കുമായിരുന്നു. രണ്ടാമതായി മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം ഇടുക്കി മുന്‍ ജില്ല സെക്രട്ടറിയുമായ എം.എം മണിക്കായിരുന്നു.

പി.കെ വാസുദേവന്‍ നായര്‍ക്കും ഭാര്യയ്ക്കും കുടില്‍ കെട്ടി താമസിക്കാനെന്ന പേരില്‍ അനുവദിച്ചത് 5 സെന്‍റ് ഭൂമിയാണെങ്കിലും ഇപ്പോള്‍ 16 സെന്‍റ് കൈവശമുണ്ട്. ഇവിടെ ഇന്ന് 5 നിലകളുള്ള മൂന്നാര്‍ ടൂറിസ്റ്റ് ഹോം എന്ന റിസോര്‍ട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പട്ടയ വ്യവസ്ഥയുടെ നഗ്നമായ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സിപിഐയുടെ ഒരു ഓഫിസ് പേരിന് ഇവിടെ പ്രവര്‍ത്തിക്കുന്നു.

എം.എം മണിക്ക് 25 സെന്‍റാണ് രവീന്ദ്രന്‍ പട്ടയം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എം.എം മണി മത്സരിക്കാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്ക് മൂന്നാര്‍ ടൗണില്‍ 25 സെന്‍റ് ഭൂമിയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ 6 നിലകളിലായി ഹോട്ടല്‍ എസ്.എന്‍ അനക്‌സ് എന്ന റിസോര്‍ട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സിപിഎം ഓഫിസാണെന്ന് എം.എം മണി അവകാശപ്പെടുന്നുണ്ടെങ്കിലും റിസോര്‍ട്ടിന്‍റെ ഏറ്റവും താഴത്തെ നിലയില്‍ പേരിനു മാത്രം സിപിഎം ഓഫിസും കൊടിയും.

ഇവിടെ ആദ്യകാലത്ത് ഇത്തരത്തില്‍ പട്ടയം നേടിയവരില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമുള്ള രവീന്ദ്രന്‍ പട്ടയ ഭൂമിയുടെ മറവിലാണ് മറ്റ് പട്ടയങ്ങളെല്ലാം സുരക്ഷിതമായിരിക്കുന്നത്.

രവീന്ദ്രന്‍ പട്ടയം വന്ന വഴി

1999ല്‍ നായനാര്‍ സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.ഇ ഇസ്മായിലാണ് ദേവികുളം ഡെപ്യൂട്ടി തഹസീല്‍ദാറായിരുന്ന എം.ഐ രവീന്ദ്രനെ ഭൂപതിവ് സ്‌പെഷ്യല്‍ തഹസീല്‍ദാറായി നിയമിക്കുന്നത്. ഒരു താലൂക്കില്‍ ഭൂമി പതിച്ചു നല്‍കുന്നതിന് അധികാരമുള്ളത് അതാത് താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ക്കാണ്.

എല്ലാ താലൂക്കുകളിലും ഒരു സ്‌പെഷ്യല്‍ തഹസീല്‍ദാറെ ഭൂപതിവ് സെപ്യഷ്യല്‍ തഹസീല്‍ദാറായി സര്‍ക്കാര്‍ നിയോഗിക്കാറുണ്ട്. എന്നാല്‍ പല തഹസീല്‍ദാര്‍മാരും ഈ തസ്തികയില്‍ ഉണ്ടാകാറില്ല.

1999ല്‍ ഈ തസ്തികയില്‍ ആളില്ലാത്ത അവസരം ഉപയോഗിച്ചാണ് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ രവീന്ദ്രന്‍ എന്ന ഡെപ്യൂട്ടി തഹസീല്‍ദാറെ ഭൂപതിവ് സ്‌പെഷ്യല്‍ തഹസീല്‍ദാറാക്കിയത്. എന്നാല്‍ ഭൂപതിവ് സ്‌പെഷ്യല്‍ തഹസീല്‍ദാറുടെ അധിക ചുതമലയിലെത്തുന്ന ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഇത്തരത്തില്‍ ഭൂമി പതിച്ചു നല്‍കുന്ന ആദ്യ സംഭവമാണിത്.

അതു കൊണ്ടു തന്നെ ഈ പട്ടയങ്ങള്‍ക്ക് നിയമപരമായി സാധുതയില്ലെന്ന് അന്നേ വാദമുണ്ടായിരുന്നു. ആദ്യം 250 പട്ടയങ്ങളും രണ്ടാമത് 280 പട്ടയങ്ങളുമാണ് രവീന്ദ്രന്‍ അനുവദിച്ചത്. ഇത്രയധികം പട്ടയങ്ങള്‍ ഒറ്റയടിക്ക് ഒരു താലൂക്കിനുള്ളില്‍ അനുവദിക്കുന്ന കേരളത്തിലെ ആദ്യ സംഭവം കൂടിയാണിത്.

1964ലെ ഭൂപതിവ് ചട്ട വ്യവസ്ഥകള്‍ ഇങ്ങനെ

1. സ്വന്തമായി ഒരു സെന്‍റ് ഭൂമി ഇല്ലാത്ത വ്യക്തിക്ക് സ്വന്തമായി കുടില്‍ കെട്ടി താമസിക്കാന്‍ 5 സെന്‍റ് ഭൂമിക്ക് പട്ടയം നല്‍കാം (പി.കെ വാസുദേവന്‍ നായർക്കും എം.എം മണിക്കുമൊക്കെ ഈ വ്യവസ്ഥയിലാണ് രവീന്ദ്രന്‍ പട്ടയം അനുവദിച്ചത്. രവീന്ദ്രന്‍ പട്ടയത്തിന് സാധുതയില്ലാതാകുന്ന ഒരു വ്യവസ്ഥ ലംഘനം)

2. ജീവിക്കാന്‍ ഒരു വരുമാനവുമില്ലാത്തര്‍ക്ക് കാര്‍ഷിക വൃത്തി നടത്തി ഉപജീവനം കഴിക്കാന്‍ 25 സെന്‍റുവരെ പട്ടയം അനുവദിക്കാം (എം.എം മണിക്ക് 25 സെന്‍റ് ഭൂമി അനുവദിച്ചത് ഈ വ്യവസ്ഥയില്‍)

3. ഒരു പൊതു ആവശ്യത്തിനും ഉപയോഗ യോഗ്യമല്ലാത്ത സര്‍ക്കാര്‍ ഭൂമി ഒരു വ്യക്തിക്ക് മാത്രം ഗുണകരമാകുന്ന ബെനിഫിഷ്യല്‍ എന്‍ജോയ്‌മെന്‍റ് എന്ന സാഹചര്യം

ഈ മൂന്ന് സാഹചര്യങ്ങളിലാണ് ഭൂമി അനുവദിക്കേണ്ടതെന്നിരിക്കെ ഈ വ്യവസ്ഥകള്‍ മറയാക്കി 530 പട്ടയങ്ങള്‍ അനുവദിച്ചു എന്നു മാത്രമല്ല, ഇവിടെ എല്ലാ വ്യവസ്ഥകളും ലംഘിച്ച് നാലും അഞ്ചും നിലകളില്‍ റിസോര്‍ട്ടുകള്‍ കെട്ടിയുയയര്‍ത്തി. മൂന്നാറിലെ നദികളുടെയോ അരുവികളുടെയോ തോടുകളുടെയോ 50 വാരയ്ക്കുള്ളില്‍ ഭൂമി അനുവദിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയും ലംഘിച്ചാണ് പലയിടത്തും ഭൂമി അനുവദിച്ചിരിക്കുന്നത്.

സ്വമേധയാ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദായി പോകേണ്ട വ്യവസ്ഥയാണിത്. എന്നിട്ടും 23 വര്‍ഷമായി ഈ അനധികൃത പട്ടയങ്ങള്‍ കോട്ടമില്ലാതെ തുടരുന്നു. ഇത്തരത്തില്‍ രവീന്ദ്രന്‍ പട്ടയങ്ങളില്‍ നടത്തിയ അനധികൃത നിര്‍മാണം കണ്ടെത്തി 2006ലെ മൂന്നാര്‍ ദൗത്യ സംഘം അവ പൊളിച്ചു നീക്കിയിരുന്നു. ഇതിനെതിരെ പട്ടയ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും രവീന്ദ്രന്‍ പട്ടയങ്ങള്‍ക്ക് നിയമസാധുതയില്ലെന്നായിരുന്നു കോടതി വിധി.

നിലവിലെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മൂന്നാറിലെ അനധികൃത പട്ടയങ്ങള്‍ ക്രമപ്പെടുത്താനുള്ള ഒരു തന്ത്രമായാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കലിനെ ഈ രംഗത്തെ വിദഗ്ധര്‍ കാണുന്നത്. പുതിയ അപേക്ഷകള്‍ രവീന്ദ്രന്‍ പട്ടയ ഉടമകളില്‍ നിന്നു വാങ്ങി അവയെല്ലാം ക്രമപ്പെടുത്താനാണ് പുതിയ നീക്കമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു മുന്‍ റവന്യൂ ഉന്നത ഉദ്യോഗസ്ഥര്‍ ഇടിവി ഭാരതിനോടു പറഞ്ഞു.

നിലവില്‍ പട്ടയമുള്ളവര്‍ക്ക് മറ്റ് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് രവീന്ദ്രന്‍ പട്ടയം റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവില്‍ നിന്നു തന്നെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

Also read: വെളിയംകോട് കെ റെയിലിന്‍റെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ; പ്രദേശത്ത് സംഘർഷം

ABOUT THE AUTHOR

...view details