മലപ്പുറം: വടക്കൻ കേരളത്തില്‍ യുഡിഎഫിന്‍റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് മുന്നണിക്ക് ആശങ്കയുള്ള മണ്ഡലങ്ങളിലൊന്നാണ് തിരൂര്‍. 1957 മുതല്‍ 2016 വരെ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ 13 തവണയും ജയിച്ചത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയാണെങ്കിലും 2006ല്‍ സിപിഎമ്മിനോട് നേരിട്ട അപ്രതീക്ഷിത തോല്‍വിയുടെ ഭീതിയുള്ളതിനാല്‍ ഏറെ കരുതലോടെയാണ് യുഡിഎഫ് തിരൂരില്‍ സ്ഥാനാര്‍ഥിയെ ഇറക്കാനൊരുങ്ങുന്നത്. 2006ലെ തോല്‍വിക്ക് 2011ല്‍ മുസ്‌ലിം ലീഗ് മികച്ച വിജയത്തോടെ മറുപടി പറഞ്ഞെങ്കിലും 2016ല്‍ ഭൂരിപക്ഷത്തിലുണ്ടായ വലിയ കുറവ് ഇത്തവണ 2006 ആവര്‍ത്തിക്കാൻ കാരണമാകുമോയെന്നാണ് യുഡിഎഫ് ക്യാമ്പിലെ ആശങ്ക. മറുവശത്ത് മികച്ച സ്ഥാനാര്‍ഥിയെ ഇറക്കി മണ്ഡലത്തിലെ അനുകൂല സാഹചര്യം വോട്ടാക്കി ജയിക്കാനാണ് എല്‍ഡിഎഫിന്‍റെ ശ്രമം.
മണ്ഡല ചരിത്രം
1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കെ. മൊയ്‌തീൻ കുട്ടിയായിരുന്നു മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി. മികച്ച വിജയം നേടിയ മൊയ്‌തീൻ കുട്ടിക്ക് 1960ലും 67ലും പാര്‍ട്ടി സീറ്റ് നല്‍കി. മൂന്ന് തവണയും ജയം ഒപ്പം നിന്നു. 1970 ല്‍ സീറ്റ് കെ.എം കുട്ടിക്ക് നല്‍കിയപ്പോഴും വോട്ടര്‍മാര്‍ പാര്‍ട്ടിക്കൊപ്പം നിന്നു. പിന്നാലെ 1977 മുതല്‍ 1982 വരെ പി.ടി കുഞ്ഞ് മുഹമ്മദ് ഏലിയാസ് കുഞ്ഞൂട്ടി ഹാജി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987ല്‍ സീറ്റ് വീണ്ടും കെ. മൊയ്തീൻ കുട്ടി ഹാജിക്ക് നല്‍കി വിജയിച്ചു. തുടര്‍ന്ന് 1991നും 2001നും ഇടയില്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. കെ. കരുണാകരൻ, എ.കെ ആന്‍റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളില്‍ വിദ്യാഭ്യാസ മന്ത്രിയായും ഇ.ടി പ്രവര്‍ത്തിച്ചു. തുടര്‍ച്ചയായി നാലാം അംഗത്തിനിറങ്ങിയപ്പോഴാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി അബ്‌ദുള്ളക്കുട്ടിയോട് 2006 ല്‍ ഇ.ടി പരാജയപ്പെട്ടത്. ഐഎന്‍എല്ലില്‍ നിന്ന് സീറ്റ് ഏറ്റെടുത്താണ് സിപിഎം പി.പി അബ്ദുള്ളക്കുട്ടിയെ രംഗത്തിറക്കിയത്. 8,630 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇടതുസ്ഥാനാര്‍ഥി വിജയിച്ചപ്പോള്‍ മുസ്‌ലിം ലീഗിന് അത് കനത്ത നാണക്കേടായി. കൈവിട്ടുപോയ സീറ്റ് 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി. മമ്മൂട്ടിയിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ചു. 2016 രണ്ടാമതും ജയിച്ച സി. മമ്മൂട്ടിയാണ് മണ്ഡലത്തിലെ നിലവിലെ എംഎല്‍എ.
2011 തെരഞ്ഞെടുപ്പ്