കേരളം

kerala

ETV Bharat / city

കൊണ്ടോട്ടി ലീഗിന്‍റെ പൊന്നാപുരം കോട്ട - കൊണ്ടോട്ടി മണ്ഡലം വാര്‍ത്തകള്‍

1957 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിം ലീഗല്ലാതെ മറ്റൊരു പാര്‍ട്ടിയും ഇവിടെ വിജയിച്ചിട്ടില്ല.

Kondotty Assembly Constituency  election news  കൊണ്ടോട്ടി മണ്ഡലം വാര്‍ത്തകള്‍  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
കൊണ്ടോട്ടിയില്‍ യുഡിഎഫ് തുടരുമോ? എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്ത്

By

Published : Mar 9, 2021, 5:18 PM IST

മലപ്പുറം:യുഡിഎഫിന് ആശങ്കയും എല്‍ഡിഎഫിന് പ്രതീക്ഷയുമില്ലാത്ത മണ്ഡലങ്ങില്‍ മുൻപന്തിയിലാണ് മലപ്പുറത്തെ കൊണ്ടോട്ടി നിയോജക മണ്ഡലം. 1957 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിം ലീഗല്ലാതെ മറ്റൊരു പാര്‍ട്ടിയും ഇവിടെ വിജയിച്ചിട്ടില്ല. 1970 ല്‍ സ്ഥാനമേറ്റ സംസ്ഥാനത്തെ ഏക മുസ്‌ലിം ലീഗില്‍ നിന്നുള്ള മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയെ നിയമസഭയിലെത്തിച്ചത് കൊണ്ടോട്ടിയിലെ വോട്ടര്‍മാരാണ്. ഇത്തവണയും യുഡിഎഫില്‍ നിന്ന് മുസ്‌ലിം ലീഗ് തന്നെയാണ് മത്സരത്തിനിറങ്ങുക. ഇടതുസ്വതന്ത്രനായിരിക്കും എല്‍ഡിഎഫില്‍ നറുക്ക് വീഴുക.

മണ്ഡല ചരിത്രം

1957 ല്‍ എം.പി.എം അഹമ്മദ് കുരിക്കളാണ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1960 ല്‍ വിജയം തുടര്‍ന്നു. ശേഷം 1967 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സയ്യിദ് ഉമ്മര്‍ ബാഫക്കിക്കായിരുന്നു ജയം. 1970ല്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച് കയറിയ സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു. 1970 ല്‍ എം.പി.എം അബ്‌ദുള്‍ കുരിക്കള്‍ തെരഞ്ഞെടുക്കപ്പെട്ടു. 1977 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തില്‍ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ വിജയിച്ചത് പി. സീതി ഹാജിയായിരുന്നു.

1991 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ചീഫ് വിപ്പുമായിരുന്ന പത്തായക്കോടൻ സീതി ഹാജി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്നു. എംഎൽഎ പദവിയിലിരിക്കെയാണ് സീതി ഹാജി മരണമടഞ്ഞത്. 1991 ല്‍ കെ.കെ അബുവും, 1996 ല്‍ പി.കെ.കെ ബാവയും 2001ല്‍ കെ.എൻ.എ ഖാദറും കൊണ്ടോട്ടിയില്‍ നിന്ന് ലീഗ് ടിക്കറ്റില്‍ നിയമസഭയിലെത്തി. 2006, 2011 തെരഞ്ഞെടുപ്പില്‍ കെ. മുഹമ്മദുണ്ണിക്കായിരുന്നു ജയം. 2016 ല്‍ മത്സരിച്ച മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ടി.വി ഇബ്രാഹിമും കൊണ്ടോട്ടിയില്‍ നിന്ന് ജയിച്ചു.

2011 നിയമസഭ തെരഞ്ഞെടുപ്പ്

2006ലെ വിജയി കെ. മുഹമ്മദുണ്ണിക്ക് 2011ലും യുഡിഎഫ് സീറ്റ് നല്‍കി. പ്രതീക്ഷിച്ചുപോലെ തന്നെ മികച്ച ലീഡില്‍ മുഹമ്മദുണ്ണി വിജയിച്ചുകയറി. ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 56.82 ശതമാനവും മുസ്‌ലിം ലീഗിലൂടെ യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫില്‍ നിന്ന് മത്സരിച്ച സിപിഎം സ്ഥാനാര്‍ഥിക്ക് 33.30 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. 28,149 വോട്ടിനായിരുന്നു മുഹമ്മദുണ്ണിയുടെ വിജയം 5.72 ശതമാനം വോട്ട് നേടി ബിജെപി മൂന്നാമതെത്തി.

2016 നിയമസഭ തെരഞ്ഞെടുപ്പ്
2016 വിജയി
2016 തെരഞ്ഞെടുപ്പ് ഫലം

വിജയം ഉറച്ച മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് നേതാവ് ടി.വി ഇബ്രാഹിമിനായിരുന്നു യുഡിഎഫ് സീറ്റ് നല്‍കിയത്. ജയിച്ചെങ്കിലും വോട്ട് വിഹിതത്തില്‍ കാര്യമായ കുറവ് യുഡിഎഫിന് നേരിടേണ്ടി വന്നു. 46.58 ശതമാനം വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. 2011 നേക്കാളും 10.24 ശതമാനം വോട്ടിന്‍റെ കുറവ്. മറുവശത്ത് എല്‍ഡിഎഫില്‍ നിന്ന് മത്സരിച്ച കെ.പി ബീരാൻകുട്ടിക്ക് 39.46 ശതമാനം വോട്ട് ലഭിച്ചു. 12,513 വോട്ട് പിടിച്ച ബിജെപി സ്ഥാനാര്‍ഥി മണ്ഡലത്തിലെ മുന്നണിയുടെ വോട്ട് ശതമാനം വര്‍ധിപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

കൊണ്ടോട്ടി നഗരസഭയും, ചീക്കോട്, ചെറുകാവ്, പുളിക്കൽ, വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ കൊണ്ടോട്ടി നിയമസഭാമണ്ഡലം. യുഡിഎഫിന് മണ്ഡലത്തില്‍ വ്യക്തമായ മുൻതൂക്കം നല്‍കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. ആകെയുള്ള ഏഴ്‌ തദ്ദേശ സ്ഥാപനങ്ങളില്‍ ആറിടത്തും യുഡിഎഫിനാണ് ഭരണം. കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പള്ളിക്കൽ, വാഴക്കാട്, മുതുവല്ലൂർ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നില്‍ നില്‍ക്കുമ്പോള്‍ വാഴയൂര്‍ പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നിലുള്ളത്.

ABOUT THE AUTHOR

...view details