മലപ്പുറം: കീഴാറ്റൂർ ഒറവും പുറത്തെ ആര്യാടൻ സമീർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാന്‍ഡ് ചെയ്തു. ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പടെ നാല് പേരെയാണ് മേലാറ്റൂർ പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ തെളിവെടുപ്പിനായി പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ലീഗ് പ്രവർത്തകൻ കൂടിയായ ആര്യാടൻ സമീർ കുത്തേറ്റ് മരിച്ച സംഭവത്തിൽ കീഴാറ്റൂർ ഒറവും പുറത്തെ കിഴക്കും പറമ്പൻ നിസാം, അബ്ദുൽ മജീദ്, മോയിൻ, ഐലക്കര യാസർ എന്നിവരെയാണ് കഴിഞ്ഞ അറസ്റ്റ് ചെയ്തത്.
ആര്യാടൻ സമീര്‍ കൊലപാതകം; പ്രതികള്‍ റിമാൻഡില്‍ - malappuram news
സംഭവ സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ തെളിവെടുപ്പിനായി പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
ജനുവരി 27ന് രാത്രി പത്തിന് ഒറവുംപുറം അങ്ങാടിയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം. രാഷ്ട്രീയ വൈരാഗ്യം കുടുംബ വഴക്കായി മാറിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ജനുവരി നാലിന് യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിൽ കിഴക്കുപറമ്പൻ കുടുംബാംഗങ്ങളുടെ വീടിന് മുൻപിൽ പടക്കം പൊട്ടിയത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് ഇരുവീടുകളിലേയും ആളുകൾ ഇക്കാരണം പറഞ്ഞ് വാക്കേറ്റം പതിവാകുകയും, ഇടയ്ക്ക് സംഘർഷ സാധ്യത വരെ എത്തുകയും ചെയ്തു. ഇതിനിടയിൽ പാര്‍ട്ടി നേതൃത്വവും, പൊലീസും ഇടപ്പെട്ട് ലീഗും, സി.പി.എമ്മും തമ്മിലുള്ള തർക്കം ഒഴിവാക്കി. എന്നാൽ ആര്യാടൻ കുടുംബവും, കിഴക്കു പറമ്പൻ കുടുംബവും തമ്മിലുള്ള പോര് മുറുകുകയാണ് ഉണ്ടായത്.
തുടർന്ന് ബുധനാഴ്ച്ച രാത്രി സമീറിന്‍റെ പിതൃസഹോദരനും കിഴക്കുപറമ്പൻ കുടുംബത്തിലെ നിസാമും പാണ്ടിക്കാട് ടൗണിൽ വെച്ച് വാക്ക് തർക്കത്തിലേർപ്പെട്ടു. തുടർന്ന് നിസാം തന്‍റെ പിതാവ് മോയിനും, ബന്ധുവായ അബ്ദുൽ മജീദും, മറ്റൊരു ബന്ധുവും കൂടി ഒറവും പുറത്ത് വെച്ച് സമീറിന്‍റെ പിതൃസഹോദരനെ വീണ്ടും ആക്രമിക്കാൻ എത്തി. ഇത് തൊട്ടടുത്ത കടയിൽ നിന്ന് കണ്ട സമീർ ഇവിടേക്കെത്തുകയും കുത്തേൽക്കുകയുമാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന സമീറിന്‍റെ ബന്ധുവായ ഹംസയ്ക്കും കുത്തേറ്റു.