കേരളം

kerala

ETV Bharat / city

മത്സരിക്കാൻ ടിപി രാമകൃഷ്ണൻ: പേരാമ്പ്രയില്‍ ജയം തേടി യുഡിഎഫ് - കെഎം അഭിജിത്ത് പേരാമ്പ്ര

തദ്ദേശ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ ജയവും 2016ലെ മുഖ്യ എതിരാളിയായിരുന്ന കേരള കോണ്‍ഗ്രസ് ഇത്തവണ ഒപ്പമുള്ളതും ഇടത് ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നു. സര്‍ക്കാരിനെതിരായ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി ഇടത് തേരോട്ടം അവസാനിപ്പിക്കാനാണ് യുഡിഎഫ് കണക്കുകൂട്ടല്‍.

perambra assembly  constituency analysis  നിപ പേരാമ്പ്ര  പേരാമ്പ്ര നിയമസഭ മണ്ഡലം  പേരാമ്പ്ര തെരഞ്ഞെടുപ്പ്  പേരാമ്പ്ര മണ്ഡല രാഷ്ട്രീയം  perambra tp ramakrishnan  എക്‌സൈസ് വകുപ്പ് മന്ത്രി  കെഎം അഭിജിത്ത് പേരാമ്പ്ര  kerala assembly election 2021
പേരാമ്പ്ര

By

Published : Mar 6, 2021, 2:50 PM IST

നിപ എന്ന മഹാമാരിയെ ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച നാട്. 2018ല്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചതോടെ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്ക് മേലെ ഒന്നിച്ചു നിന്ന മണ്ഡലം. 40 വര്‍ഷമായി സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയായി തുടരുന്ന മണ്ഡലത്തില്‍ മൂന്ന് തവണ മാത്രമാണ് ഇടത് ഇതര എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്.

മണ്ഡല ചരിത്രം

മണ്ഡലം രൂപംകൊണ്ട 1957ല്‍ സിപിഐ സ്ഥാനാര്‍ഥിയായിരുന്ന കുമാരന്‍ മടത്തില്‍ ആദ്യമായി നിയമസഭയിലെത്തി. 1960ല്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പി.കെ നാരായണന്‍ നമ്പ്യാര്‍ക്കായിരുന്നു ജയം. 1967ല്‍ സിപിഎമ്മിന്‍റെ ശക്തനായ നേതാവ് വി.വി ദക്ഷിണാമൂര്‍ത്തി മണ്ഡലം പിടിച്ചടക്കി. ഇടത് ക്യാമ്പിന്‍റെ തുടര്‍ ജയങ്ങള്‍ക്ക് തടയിട്ട തെരഞ്ഞെടുപ്പിനാണ് 1970ല്‍ മണ്ഡലം സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് നേതാവ് കെ.ജി അടിയോടി അട്ടിമറി ജയത്തോടെ നിയമസഭയിലെത്തി. 1977ല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സി ജോസഫും ജയം കണ്ടു.

പിന്നീട് 1980 മുതല്‍ 40 വര്‍ഷത്തോളം സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായി പേരാമ്പ്ര മാറി. 1970ല്‍ കോണ്‍ഗ്രസിന് മുമ്പില്‍ അടിയറവ് പറഞ്ഞ മണ്ഡലം തിരിച്ച് പിടിക്കാനുള്ള നിയോഗം വി.വി ദക്ഷിണാമൂര്‍ത്തിയ്ക്കായിരുന്നു. 1980ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ജെ) സ്ഥാനാര്‍ഥി കെ.എ ദേവസ്യക്കെതിരെ 55.92% വോട്ട് നേടിയായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ മടങ്ങിവരവ്. തുടര്‍ന്ന് രണ്ട് തെരഞ്ഞെടുപ്പുകളിലും കെ.എ ദേവസ്യക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.കെ പദ്മനാഭന്‍ വിജയിച്ചു. 1991-96 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം എന്‍.കെ രാധയിലൂടെയും സിപിഎം നിലനിര്‍ത്തി. 1996ല്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ റോഷി അഗസ്റ്റിനെതിരെയായിരുന്നു രാധയുടെ ജയം.

2001ല്‍ മണ്ഡലത്തില്‍ ആദ്യ മത്സരത്തിനെത്തിയ സിപിഎമ്മിന്‍റെ ടി.പി രാമകൃഷ്ണന്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പിടി ജോസിനെ തോല്‍പ്പിച്ചു. 2006ല്‍ കെ കുഞ്ഞഹമ്മദിലൂടെ സിപിഎം സീറ്റ് നിലനിര്‍ത്തി. 10640 വോട്ടിന്‍റെ തോല്‍വിയാണ് കേരള കോണ്‍ഗ്രസിന്‍റെ ജെയിംസ് തെക്കനാടന്‍ ഏറ്റുവാങ്ങിയത്.

അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കീഴരിയൂര്‍, കൂത്താളി, മേപ്പയൂര്‍, നൊച്ചാട്, പേരാമ്പ്ര, തുറയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പേരാമ്പ്ര നിയമസഭ മണ്ഡലം. 2008ലെ നിയമസഭ പുനര്‍നിര്‍ണയത്തിന് മുമ്പ് കൂരാച്ചുണ്ട്, കായണ്ണ, കൊട്ടൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തുകളും മണ്ഡലത്തിന്‍റെ ഭാഗമായിരുന്നു. ആകെ 1,87,116 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 91,034 പേര്‍ പുരുഷന്മാരും 96,081പേര്‍ സ്ത്രീകളുമാണ്.

നിയമസഭ തെരഞ്ഞെടുപ്പ് 2011

രണ്ടാം അങ്കത്തിനിറങ്ങിയ കെ കുഞ്ഞഹമ്മദ് ഭൂരിപക്ഷം 15,269 ആയി ഉയര്‍ത്തി മണ്ഡലം നിലനിര്‍ത്തി. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുഹമ്മദ് ഇഖ്‌ബാല്‍ 40.62% വോട്ടുമായി രണ്ടാമതെത്തി. ബിജെപിക്ക് കാര്യമായി നേട്ടങ്ങള്‍ ഉണ്ടാക്കാനായില്ല.

നിയമസഭ തെരഞ്ഞെടുപ്പ് 2016

10 വര്‍ഷത്തിന് ശേഷം വീണ്ടും മത്സരത്തിനെത്തിയ ടി.പി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ നിന്ന് നിയമസഭയിലെത്തി. എന്നാല്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതും വോട്ട് വിഹിതത്തിലെ ഇടിവും സിപിഎമ്മിന് തിരിച്ചടിയായി. പതിനയ്യായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മുന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തിയ ഇടതുപക്ഷത്തിന് 4,101 വോട്ടിന്‍റെ ഭൂരിപക്ഷം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ചെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തവണയും മുഹമ്മദ് ഇഖ്‌ബാലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ബിഡിജെഎസിന്‍റെ സുകുമാരന്‍ നായര്‍ 8,561 വോട്ട് നേടി മൂന്നാമതെത്തി.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

തദ്ദേശ തെരഞ്ഞെടുപ്പ് 2020

പേരാമ്പ്രയില്‍ പത്ത് പഞ്ചായത്തുകളും നേടി എല്‍ഡിഎഫ് മിന്നുന്ന ജയമാണ് നേടിയത്. യുഡിഎഫില്‍ നിന്ന് ചങ്ങരോത്ത്, തുറയൂര്‍ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. ചക്കിട്ടപ്പാറ, കൂത്താളി, നൊച്ചാട്, പേരാമ്പ്ര, ചെറുവണ്ണൂര്‍, മേപ്പയൂര്‍, അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളിലും ഇടതുപക്ഷം വെന്നിക്കൊടി നാട്ടി.

തദ്ദേശ തെരഞ്ഞെടുപ്പ് 2020

നിയമസഭ തെരഞ്ഞെടുപ്പ് 2021

ഇത്തവണയും തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തന്നെ എല്‍ഡിഎഫിനായി വീണ്ടും ജനവിധി തേടുമെന്നാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആത്മവിശ്വാസത്തില്‍ വികസന നേട്ടങ്ങള്‍ നിരത്തിയാണ് എല്‍ഡിഎഫ് പ്രചരണം. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലെത്തിയതോടെ വോട്ടു ചോര്‍ച്ചയുണ്ടാകുന്ന സ്ഥിതിയുണ്ടാകില്ലെന്ന ആശ്വാസവും ഇടത് ക്യാമ്പിലുണ്ട്. ഇതിനിടെ യുഡിഎഫിലായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് സ്ഥിരമായി മത്സരിച്ച സീറ്റില്‍ ഇത്തവണ ആവശ്യം ഉന്നയിക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് യുഡിഎഫ് കച്ചമുറുക്കുന്നത്. മുസ്ലിംലീഗിനും സ്വാധീനമുള്ള മണ്ഡലത്തില്‍ ഇത്തവണ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിന്‍റെ പേരാണ് തുടക്കം മുതല്‍ ഉയരുന്നത്.

ABOUT THE AUTHOR

...view details