കോട്ടയം :പാലായില്‍ പരസ്യപ്രചാരണം അവസാനിച്ചെങ്കിലും നിശബ്‌ദപ്രചാരണത്തിന്‍റെ തിരക്കിലാണ് മൂന്ന് മുന്നണികളും. ശ്രീനാരായണഗുരു സമാധി ദിവസമായ ഇന്ന് എസ്എൻഡിപി യോഗം പരിപാടികളിൽ സജീവമായിരുന്നു മൂന്ന് സ്ഥാനാര്‍ഥികളും. എസ്എൻഡിപി കുടുംബാംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാർഥികൾ.
ശ്രീനാരായണഗുരു സമാധി ചടങ്ങുകളിൽ പങ്കെടുത്ത് സ്ഥാനാര്‍ഥികള്‍ - പാലാ ഉപതെരഞ്ഞെടുപ്പ്
എസ്എൻഡിപിക്കാർ തനിക്കൊപ്പം നിൽക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പറഞ്ഞു. ബിഡിജെഎസില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ബിജെപി. വെള്ളാപ്പള്ളിയുടെ പിന്തുണ വോട്ടാകുമെന്നാണ് ഇടതുപക്ഷത്തിന്‍റെ കണക്കുകൂട്ടല്‍
![ശ്രീനാരായണഗുരു സമാധി ചടങ്ങുകളിൽ പങ്കെടുത്ത് സ്ഥാനാര്‍ഥികള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4510841-thumbnail-3x2-pala.jpg)
എസ്എൻഡിപിയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരസ്യമായി പറഞ്ഞിരുന്നു. പാലായിലെ എസ്എൻഡിപിയുടെ പിന്തുണ ഏറെ നിർണായകമാകുമെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി മാണി സി കാപ്പൻ പ്രതികരിച്ചു.
വെള്ളാപ്പള്ളി നടേശന്‍റെ പിന്തുണ ഇടതുമുന്നണിക്കാണെങ്കിലും പാലായിലെ എസ്എൻഡിപിക്കാർ തനിക്കൊപ്പം നിൽക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പറഞ്ഞു.
ബിഡിജെഎസ് ഒപ്പമുണ്ടെന്നാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പും. സ്ഥാനാർഥികൾക്ക് പുറമേ പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മറ്റ് നേതാക്കളും വിവിധ ഗുരുസമാധി ചടങ്ങുകളിൽ പങ്കെടുത്തു. ബിജെപി അധ്യക്ഷൻ ശ്രീധരൻപിള്ള, മന്ത്രി എം.എം മണി എന്നിവർ വിവിധ എസ്എൻഡിപി യോഗങ്ങളുടെ പരിപാടികളിലാണ് പങ്കെടുത്തത്.