കോട്ടയം: കോട്ടയം അകലക്കുന്നം കരിമ്പാനിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ഭാര്യയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഭർത്താവ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
കരിമ്പാനി സ്വദേശി സുരേന്ദ്രനാണ് (60) ഭാര്യ പുഷ്‌പമ്മയെ (55) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്. കുത്തേറ്റ് സാരമായി പരിക്കേറ്റ പുഷ്‌പമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്‌ച രാത്രി പത്തു മണിയോടെയാണ് സംഭവം. എൽഐസി ഏജന്‍റായ സുരേന്ദ്രനും പുഷ്‌പമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. ഇവര്‍ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
ശനിയാഴ്‌ച രാത്രി സുരേന്ദ്രനും പുഷ്‌പമ്മയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് കൈയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് പുഷ്‌പമ്മയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പുഷ്‌പമ്മയെ ആശുപത്രിയിൽ എത്തിച്ചത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പള്ളിക്കത്തോട് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ സുരേന്ദ്രനെ കണ്ടെത്തുകയുമായിരുന്നു. സുരേന്ദ്രനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
Also read: നാലാമതും ജനിച്ചത് പെൺകുഞ്ഞ്; നവജാതശിശുവിനെ 12,000 രൂപയ്ക്ക് വിറ്റ് ദമ്പതികൾ