കോട്ടയം : കടുത്തുരുത്തി സ്വദേശിനിയായ യുവതി ആത്മഹത്യചെയ്‌ത സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി യുവതിയുടെ പിതാവ് രംഗത്ത്. കുറുപ്പന്തറ ആക്കാം പറമ്പിൽ കെവിൻ മാത്യുവിന്‍റെ ഭാര്യ എലിസബത്ത് (31) ആണ് വ്യാഴാഴ്‌ച മരിച്ചത്. എലിസബത്തിന്‍റെ പിതാവ് കൊച്ചംപറമ്പിൽ തോമസാണ് മകൾ മരിച്ചത് ഭർത്താവിന്‍റെയും വീട്ടുകാരുടെയും മാനസിക പീഡനം മൂലമാണെന്ന് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്.
വ്യാഴാഴ്‌ച രാത്രി 11 ഓടെയാണ് എലിസബത്തിനെ ഞീഴൂരിലെ ബന്ധുവീട്ടിലെ കുളിമുറിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉഴവൂർ കോളജിൽ ഗസ്റ്റ് ലക്‌ചററായിരുന്ന എലിസബത്തും കെവിനുമായുള്ള വിവാഹം 2019 ജനുവരിയിലാണ് നടന്നത്. 60 പവൻ സ്വർണാഭരണങ്ങളും 3 ലക്ഷം രൂപയും വിവാഹ സമയത്ത് നൽകിയിരുന്നതായി പരാതിയിൽ പറയുന്നു.
എലിസബത്തിന് ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടിൽ നിന്നും വാങ്ങണമെന്നും ആവശ്യപ്പെട്ട് കെവിനും ഇയാളുടെ അമ്മയും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി തോമസ് പറഞ്ഞു. എലിസബത്ത് ഗർഭിണിയായതോടെ തമിഴ്‌നാട് ചെങ്കൽപേട്ടിലെ വീട്ടിലേക്ക് പോയി. കുഞ്ഞ് തന്‍റേതല്ലെന്നും പറഞ്ഞ് കെവിനും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നു.