കോട്ടയം :പൊക്കുപാലങ്ങൾ തകരാറിലായതിനെ തുടർന്ന് കോട്ടയം ആലപ്പുഴ ജലപാതയിലെ ബോട്ട് സർവീസുകൾ നിലച്ചു. പുത്തൻ തോട്ടിലൂടെയുള്ള ജലഗതാഗത വകുപ്പിന്‍റെ സർവീസുകളാണ് നിർത്തിയത്.
ജലപാതയിലെ നാല് പൊക്കുപാലങ്ങളാണ് തകരാറിലായത്. ഇത് നന്നാക്കാൻ നടപടിയാവാത്തതിനാൽ പ്രദേശവാസികൾ കടുത്ത യാത്രാദുരിതത്തിലാണ്.
ഉയർത്താനാകാത്ത അവസ്ഥയിൽ പൊക്കുപാലങ്ങൾ
തെങ്ങിൻ കുറ്റികൾക്ക് മുകളിൽ ഇരുമ്പുപൈപ്പും അലൂമിനിയം ഷീറ്റും ഉപയോഗിച്ചാണ് പൊക്കുപാലങ്ങൾ നിർമിച്ചിരിക്കുന്നത്. ബോട്ട് വരുമ്പോൾ കയർ വലിച്ച് പാലം ഉയര്‍ത്തുകയാണ് ചെയ്യുന്നത്.
പൊക്കുപാലങ്ങൾ തകരാറിൽ : കോട്ടയം ആലപ്പുഴ ജലപാതയിലെ ബോട്ട് സർവീസ് നിലച്ചു പഴയ രീതിയിലുള്ള നിർമാണം മൂലം പാലങ്ങൾ വേഗം തകരാറിലാകുന്നു. നാട്ടുകാർ തോടിന് മറുകരയിലെ റോഡിലേക്ക് പോകുന്നത് ഈ നടപ്പാലം വഴിയാണ്.
തെങ്ങിൻ കുറ്റികൾ ദ്രവിച്ച് തകർന്നുവീഴാറായ പാലങ്ങൾ ഉയർത്താനാവാത്ത സ്ഥിതിയിലാണ്. പാലങ്ങൾ പുനർ നിർമിക്കാതെ ഇതുവഴി ബോട്ട് സർവീസ് പുനരാരംഭിക്കാനുമാകില്ല.
സർവീസുകൾ മാറ്റി ; യാത്ര അവതാളത്തിൽ
പള്ളം വഴി ചുറ്റി ആലപ്പുഴയ്ക്ക് ബോട്ടുകൾ സർവീസുകള്‍ നടത്തുന്നുണ്ട്. തിരികെയുള്ള സർവീസുകൾ കാഞ്ഞിരത്ത് അവസാനിപ്പിക്കും. ഇതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
തുടർന്ന് കാഞ്ഞിരത്ത് നിന്ന് ബസിൽ കയറി വേണം യാത്രക്കാർ ടൗണിലേക്ക് എത്താൻ. കൂടാതെ രാത്രിയിലെ വാഹനസൗകര്യങ്ങളുടെ അഭാവവും യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
അതേസമയം ജലപാതയിൽ സ്ഥിരം പാലങ്ങൾ നിർമിച്ച് സർവീസ് സുഗമമാക്കണമെന്നാണ് ജലഗതാഗത വകുപ്പിന്‍റെ ആവശ്യം.
ബുദ്ധിമുട്ടിലായി മത്സ്യബന്ധന തൊഴിലാളികളും കർഷകരും
കോട്ടയം ആലപ്പുഴ റൂട്ടിൽ ജലഗതാഗത വകുപ്പിന്‍റെ മൂന്ന് ബോട്ടുകളാണ് സർവീസ് നടത്തിയിരുന്നത്. കൊവിഡ് പ്രതിസന്ധി മൂലം എല്ലാ സർവീസുകളും നിർത്തിവച്ചിരുന്നു.
പിന്നീട് രണ്ടെണ്ണം പുനരാരംഭിച്ചു. കോടിമാതയിൽ നിന്ന് പുത്തൻതോട് വഴി കാഞ്ഞിരം വെട്ടിക്കാട്ട് എത്തിയിരുന്ന ബോട്ട്, ഈ റൂട്ട് ഒഴിവാക്കി പള്ളം പഴുക്കാനിലം വഴിയാണ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം കർഷകരും മത്സ്യബന്ധന തൊഴിലാളികളും ബുദ്ധിമുട്ടിലാണ്.
ഇഴഞ്ഞുനീങ്ങുന്ന നഗരസഭ നടപടികൾ
പാലങ്ങളുടെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്വം നഗരസഭയ്ക്കാണ്. എന്നാൽ എസ്റ്റിമേറ്റ് തയ്യാറാക്കിയതല്ലാതെ കൂടുതൽ നടപടികളിലേക്ക് നഗരസഭ കടന്നിട്ടില്ല.
ബോട്ട് സർവീസ് നിലച്ചതോടെ പാലം ഉയർത്തുന്ന ജോലി ചെയ്‌തിരുന്നവരുടെ കുടുംബങ്ങൾ പട്ടിണിയിലാണ്.
ALSO READ:ഇടുക്കിയിലെ വേനൽമഴ: ജലപാതകൾ സജീവമാകുന്നു