എറണാകുളം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണക്കേസില്‍ സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കി എറണാകുളം ജില്ലാ കോടതി. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. രഹസ്യ മൊഴി രേഖപ്പെടുത്താൻ ജില്ലാ കോടതിയിൽ നൽകിയ അപേക്ഷയിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് സ്വപ്‌നയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
'ജീവന് ഭീഷണിയുണ്ട്'; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ രഹസ്യ മൊഴി നല്‍കാന്‍ സ്വപ്‌ന സുരേഷ്
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ രഹസ്യ മൊഴി രേഖപ്പെടുത്താൻ എറണാകുളം ജില്ലാ കോടതിയിൽ സ്വപ്‌ന സുരേഷ് അപേക്ഷ നല്‍കിയിരുന്നു
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസുകളിൽ 164-ാം വകുപ്പ് പ്രകാരം സ്വപ്‌ന മജിസ്‌ട്രേറ്റിന് മുന്നിൽ നൽകുന്ന മൊഴി നിർണായകമാകും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണത്തിലും സ്വപ്‌നയുടെ രഹസ്യ മൊഴിക്ക് പ്രാധാന്യമുണ്ട്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന സ്വപ്‌നയുടെതായി പുറത്തു വന്ന മൊഴി പൊലീസിൻ്റെ പ്രേരണയിലാണെന്ന് സ്വപ്‌ന തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ പങ്ക് ഉൾപ്പെടെ നിരവധി കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. എം ശിവശങ്കറിന്‍റെ ആത്മകഥ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ഇതേ തുടർന്ന് അന്വേഷണ ഏജൻസികൾ വീണ്ടും സ്വപ്‌ന സുരേഷിന്‍റെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.