എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയാക്കിയതിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അഴിമതിക്കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരായ വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കണമെന്നായിരുന്നു സൂരജിന്‍റെ ആവശ്യം. പ്രതിയാക്കിയതും അറസ്റ്റ് ചെയ്‌തതും അഴിമതി നിരോധന നിയമത്തിലെ ചട്ടങ്ങൾ പാലിക്കാതെയാണന്ന ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിച്ചില്ല.
അഴിമതി നിരോധന നിയമത്തിലെ പുതിയ ദേദഗതി പ്രകാരം സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് തനിക്കെതിരെ കേസെടുത്തത്. ഈ സാഹചര്യത്തിൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നും നാലാം പ്രതിയായ ടി.ഒ സൂരജ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ എതിർത്താണ് വിജിലൻസ് ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്.