കേരളം

kerala

ETV Bharat / city

89 ന്‍റെ നിറവില്‍ എം.ടി ; ജന്മദിനത്തിന് ഇരട്ടിമധുരം, ആഘോഷം 'ഓളവും തീരവും' സെറ്റില്‍ - എംടി വാസുദേവന്‍ നായരുടെ ജന്‍മദിനം

'നീലത്താമര'യാണ് ഇതിന് മുമ്പ് മലയാള സിനിമയിൽ പുനരാവിഷ്കരിക്കപ്പെട്ട എം ടി വാസുദേവന്‍ നായര്‍ ചിത്രം. 'ഓളവും തീരവും' സിനിമയില്‍ മോഹന്‍ലാലും ദുര്‍ഗ കൃഷ്‌ണയും ഒന്നിക്കുന്നു

MT Vasudevan Nair 89 Birthday  MT Vasudevan Nair Birthday  ഓളവും തീരവും സിനിമ  ഓളവും തീരവും സിനിമ ലൊക്കേഷന്‍  എംടി വാസുദേവന്‍ നായരുടെ ജന്‍മദിനം  എംടി കഥകള്‍ സിനിമയാകുന്നു
89 ന്‍റെ നിറവില്‍ എം.ഡി; ജന്മദിനം എം.ടി സിനിമാ സെറ്റില്‍

By

Published : Jul 14, 2022, 11:01 PM IST

കോഴിക്കോട് :ഈ ജന്മദിനം എം ടിക്ക് ഇരട്ടി മധുരമാണ്. ജൂലായ് 15ന് 89 വയസ് പൂർത്തിയാകുമ്പോൾ എം ടി വാസുദേവൻ നായർ വീണ്ടും 'ഓളവും തീരവും' സെറ്റിലാണ്. എം.ടിയുടെ രചനയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1969ൽ പുറത്തിറങ്ങിയ ഓളവും തീരവും എന്ന ചിത്രത്തിന്‍റെ പുനരാവിഷ്‌കാരമാണ് ഒരുങ്ങുന്നത്.

തൊടുപുഴയിലെ ലൊക്കേഷനിൽ എം.ടി പിറന്നാൾ ആഘോഷിക്കുമ്പോൾ അതൊരു അപൂർവ നിമിഷമായിരിക്കും. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ എം ടിയുടെ മകൾ അശ്വതിയാണ്. പഴയ ചിത്രത്തിലെ പ്രണയിനികളായ ബാപ്പൂട്ടിയേയും നബീസയെയും അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമായിരുന്നു. പുനരാവിഷ്‌കാരത്തിലാകട്ടെ മോഹൻലാലും കോഴിക്കോട് സ്വദേശിനി ദുർഗയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓളവും തീരവും സിനിമാ പോസ്റ്റര്‍

ജോസ് പ്രകാശ് അവതരിപ്പിച്ച വില്ലനായ കുഞ്ഞാലിയെ ഹരീഷ് പേരടിയാണ് അവതരിപ്പിക്കുന്നത്. ബീവാത്തുവിൻ്റെ റോളിൽ സുരഭി ലക്ഷ്മിയും മമ്മദ്ക്കയായി മാമുക്കോയയും പുതിയ 'ഓളവും തീരവും' സൃഷ്ടിക്കും. എം.ടിയുടെ പത്ത് ചെറുകഥകളെ അധികരിച്ചുള്ള സിനിമാസംരംഭമായ 'ആന്തോളജി'യിലെ ആദ്യ സിനിമയാണിത്.

എം ടിയുടെ മകള്‍ അശ്വതി സംവിധായികയാകുന്നു : എം ടിയുടെ മകള്‍ അശ്വതി ഈ സംരംഭത്തിലൂടെ സ്വതന്ത്ര സംവിധായികയാകും. എംടിയുടെ 'വില്‍പ്പന' എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. തിരക്കഥ എംടിയുടേത് തന്നെ. ആസിഫ് അലിയും മധുബാലയുമാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്തോളജിയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറും അശ്വതിയാണ്. 'ഓളവും തീരവും' പ്രിയദര്‍ശന്‍ പുനരാവിഷ്കരിക്കുമ്പോൾ, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് മറ്റുചിത്രങ്ങള്‍ ഒരുക്കുന്നത്.

'ഷെര്‍ലക്ക്' എന്ന കഥയാണ് മഹേഷ് നാരായണന്‍ സിനിമയാക്കുന്നത്. ഫഹദ് ഫാസിലാണ് ഇതില്‍ നായകന്‍. 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന കഥയ്ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി ദൃശ്യഭാഷ്യം ഒരുക്കുന്നത്, മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്. ഓളവും തീരത്തിനും പുറമെ 'ശിലാലിഖിതം' എന്ന കഥയില്‍ ബിജു മേനോന്‍ ആണ് നായകന്‍. 'അഭയം തേടി' എന്ന കഥയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത്. സിദ്ദിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക.

Also Read: തിരക്കഥ എം.ടി, സംവിധാനം പ്രിയദർശൻ, നായകൻ ബിജു മേനോൻ

പാര്‍വതി, നരേന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കാഴ്ച' എന്ന കഥയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നത്. ജയരാജിന്‍റെ 'സ്വര്‍ഗം തുറക്കുന്ന സമയ'ത്തില്‍ ഇന്ദ്രന്‍സ്, സുരഭി ലക്ഷ്‍മി എന്നിവരാണ് അഭിനയിക്കുന്നത്. രതീഷ് അമ്പാട്ടിന്‍റെ 'കടല്‍ക്കാറ്റി'ല്‍ ഇന്ദ്രജിത്ത്, അപര്‍ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തും.

എം ടിയുടെ 'നീലത്താമര'യാണ് ഇതിന് മുമ്പ് മലയാള സിനിമയിൽ പുനരാവിഷ്കരിക്കപ്പെട്ട ചിത്രം. 1979ൽ യൂസഫലി കേച്ചേരി സംവിധാനം ചെയ്ത ചിത്രം 2019 ൽ ലാൽജോസ് പുനരാവിഷ്കരിക്കുകയായിരുന്നു. ആ ലൊക്കേഷനിലും എം ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ ഒരു ജന്മദിനാഘോഷം തന്നെ എം.ടിയുടെ ജീവിതത്തിൽ പുതിയ ഓളവും തീരവും സൃഷ്ടിക്കുകയാണ്.

ABOUT THE AUTHOR

...view details