എറണാകുളം: കാലടി സംസ്‌കൃത സർവകലാശാലയില്‍ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന അധ്യാപകനെ തിരിച്ചെടുത്തു.
സംസ്‌കൃത സാഹിത്യം മൂല്യനിർണയ സമിതി ചെയർമാൻ ഡോ. കെ.എ സംഗമേശിന്‍റെ സസ്പെൻഷനാണ് സർവകലാശാല പിൻവലിച്ചത്. കാണാതായ ഉത്തര കടലാസ് കെട്ട് കഴിഞ്ഞ ദിവസം കിട്ടിയിരുന്നു.
ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിലാണ് ഉത്തരക്കടലാസ് കണ്ടെത്തിയത്. എംഎ സംസ്‌കൃത സാഹിത്യ വിഭാഗം മൂന്നാം സെമസ്റ്ററിലെ 276 പേപ്പറുകളാണ് കാണാതായത്.
Also read: മലയാളം മഹാ നിഘണ്ടു എഡിറ്റർ നിയമനം സർവ്വകലാശാല ഓർഡിനൻസിന് വിരുദ്ധമല്ല; ആർ ബിന്ദു
ഇതേ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട സര്‍വകലാശാല, പരീക്ഷ ചുമതലയുള്ള മൂല്യ നിർണയ സമിതി ചെയർമാനെതിരെ നടപടിയെടുക്കുകയായിരുന്നു. വിഷയത്തിൽ സർവകലാശാല സിൻഡിക്കേറ്റ് ചേരാനിരിക്കെയാണ് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്.
മൂല്യ നിർണയത്തിന് ശേഷം തിരികെ ഏൽപ്പിച്ച ഉത്തര കടലാസ് മോഷണം പോയതിന് ചെയർമാനെതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ഇടത് അധ്യാപക സംഘടന സമരം നടത്തിവരികയുമായിരുന്നു.
അധ്യാപകനെതിരായ നടപടി പിൻവലിച്ചെങ്കിലും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇത് കണ്ടെത്തണമെന്നുമാണ് അധ്യാപക സംഘടന ആവശ്യപ്പെടുന്നത്. കാണാതായ ഉത്തര പേപ്പർ രജിസ്ട്രാറുടെ അലമാരയിൽ എത്തിയതില്‍ ദുരൂഹതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.